അറ്റ്ലാന്റിക് കടന്ന ആഹ്ലാദത്തിൽ ആരോഹി
Mail This Article
മുംബൈ∙ ചെറുവിമാനം ഒറ്റയ്ക്കു പറത്തി അറ്റ്ലാന്റിക് സമുദ്രം താണ്ടിയ ആദ്യവനിതയെന്ന റെക്കോർഡ് ഇനി മുംബൈ സ്വദേശി ക്യാപ്റ്റൻ ആരോഹി പണ്ഡിറ്റി (23)ന്. മഹി എന്ന ഒറ്റ എൻജിൻ ലൈറ്റ് സ്പോർട്‌സ് വിമാനത്തിൽ ലോകം ചുറ്റുന്നതിനിടെയാണു റെക്കോർഡ് നേട്ടം. ബ്രിട്ടനിൽനിന്ന് കാനഡ വരെ, മോശം കാലവസ്ഥയെ അതിജീവിച്ച് അറ്റ്ലാന്റിക്കിനു മുകളിലൂടെ വിമാനം പറത്തിയപ്പോൾ താണ്ടിയത് 3000 കിലോമീറ്റർ. ഇടയ്ക്ക് ഗ്രീൻലൻഡിലും ഐസ്‌ലൻഡിലും ഇറങ്ങി.
കാനഡയിലെത്തിയ ആരോഹി ഇന്ത്യൻ സ്ഥാനപതി വികാസ് സ്വരൂപിനൊപ്പം ത്രിവർണപതാകയേന്തി. മുംബൈക്കാരി സുഹൃത്ത് കീത്തൈർ മിസ്‌ക്വിറ്റ(24)യ്‌ക്കൊപ്പം കഴിഞ്ഞ വർഷം ജൂൺ 30ന് പഞ്ചാബിലെ പട്യാലയിൽനിന്നാണ് ഭൂഖണ്ഡങ്ങൾ കടന്നുള്ള യാത്ര തുടങ്ങിയത്. പാക്കിസ്ഥാൻ, ഇറാൻ, തുർക്കി, സെർബിയ, സ്ലൊവേനിയ, ജർമനി, ഫ്രാൻസ് വഴി ബ്രിട്ടൻ വരെ ഇരുവരും ഒരുമിച്ചായിരുന്നു.
അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ പറക്കുമ്പോൾ കടലിൽ ഇറക്കേണ്ട അടിയന്തര സാഹചര്യം വന്നാൽ ആവശ്യമാകാവുന്ന ശുദ്ധജലവും ഭക്ഷണവും മറ്റ് സുരക്ഷാ ഉപകരണങ്ങളും വിമാനത്തിൽ കരുതണം. ഇതിന് സഹപൈലറ്റിന്റെ സീറ്റിൽ മാത്രമേ ഇടമുള്ളൂ. അതിനാൽ, ബ്രിട്ടനിൽനിന്ന് ആരോഹി ഒറ്റയ്ക്കു യാത്ര തുടർന്നു. ഇനി റഷ്യ വഴി ജൂലൈ 30ന് മുംബൈയിൽ തിരിച്ചെത്തും. ഏതാണ്ട് 37,000 കിലോമീറ്ററാണ് അതിനകം പിന്നിടുക.