വീണ്ടും വിവാദവുമായി പ്രജ്ഞ: ‘ഗോഡ്സെ രാജ്യസ്നേഹി’; ബിജെപി തള്ളിപ്പറഞ്ഞതോടെ മാപ്പപേക്ഷ
Mail This Article
ന്യൂഡൽഹി ∙ ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയെന്ന് ഭോപാലിലെ ബിജെപി സ്ഥാനാർഥി സാധ്വി പ്രജ്ഞാസിങ് ഠാക്കൂർ. ‘ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു, ഇന്നും ആണ്, എന്നും അങ്ങനെയായിരിക്കും’ എന്നാണു പ്രജ്ഞ പറഞ്ഞത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം ഗോഡ്സെ എന്നാണെന്നും നടൻ കമൽ ഹാസൻ പറഞ്ഞതിനോടു പ്രതികരിക്കുയായിരുന്നു അവർ.
പരാമർശം കോൺഗ്രസ് വിവാദമാക്കിയതോടെ, പ്രജ്ഞയുടെ അഭിപ്രായം ബിജെപി തള്ളി. ഇതിനോടു യോജിക്കുന്നില്ലെന്നും വിശദീകരണം തേടുമെന്നു പാർട്ടി വക്താവ് ജി.വി.എൽ. നരസിംഹറാവു പറഞ്ഞു. പ്രജ്ഞ മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ, ക്ഷമാപണം നടത്തുന്നതായി പ്രജ്ഞ മധ്യപ്രദേശ് ബിജെപി ഘടകത്തെ അറിയിച്ചു.
ഭോപാലിലെ കോൺഗ്രസ് സ്ഥാനാർഥിയും മുതിർന്ന നേതാവുമായ ദിഗ്‌വിജയ് സിങ്ങും വക്താവ് രൺദീപ് സിങ് സുർജേവാലയും സ്വാധിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർ മാപ്പുപറയണമെന്നു ദിഗ്‌വിജയ് ആവശ്യപ്പെട്ടു.
ബാബറി മസ്ജിദ് തകർത്തതു സംബന്ധിച്ചും മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച എടിഎസ് തലവൻ േഹമന്ത് കർക്കറെയ്ക്കെതിരെയും നടത്തിയ വിവാദ പരാമർശങ്ങൾക്കു ശേഷമാണ് സ്വാധി പ്രജ്ഞയുടെ ഗോഡ്സെ പരാമർശം. ആദ്യ വിവാദങ്ങളുടെ പേരിൽ തിരഞ്ഞെടുപ്പു കമ്മിഷൻ അവർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.