പ്രജ്ഞയ്ക്കെതിരെ കൊലക്കേസിൽ പുനർവിചാരണയ്ക്ക് സർക്കാർ നീക്കം
Mail This Article
ഭോപാൽ ∙ ബിജെപി നേതാവ് പ്രജ്ഞ സിങ് ഠാക്കൂർ പ്രതിയായ 12 വർഷം പഴക്കമുള്ള കൊലപാതകക്കേസിൽ പുനർവിചാരണയ്ക്ക് മധ്യപ്രദേശ് സർക്കാർ നീക്കം. ഭോപാൽ മണ്ഡലത്തിൽ നിന്നു പ്രജ്ഞ വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം വന്നതിനു പിന്നാലെയാണിത്.
2007 ഡിസംബർ 29 നു ദേവാസ് ജില്ലയിൽ ആർഎസ്എസ് മുൻ പ്രചാരക് സുനിൽ ജോഷിയെ വെടിവച്ചുകൊന്ന കേസിൽ പ്രജ്ഞയടക്കം 7 പ്രതികളെ കോടതി 2017 ൽ വിട്ടയച്ചതാണ്. പുനർവിചാരണ സംബന്ധിച്ച് നിയമോപദേശം തേടിയതായി നിയമമന്ത്രി പി.സി. ശർമ പറഞ്ഞു. മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് ഉദ്ദേശിക്കുന്നത്.
അതേസമയം, മാലെഗാവ് സ്ഫോടനക്കേസിലെ പ്രതികളായ പ്രജ്ഞ സിങ്, ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത്, സുധാകർ ചതുർവേദി എന്നിവർക്ക് ഈ ആഴ്ച ഹാജരാകുന്നതിൽ നിന്നു മുംബൈ പ്രത്യേക എൻഐഎ കോടതി ഇളവു നൽകി. തിരഞ്ഞെടുപ്പുഫലം വരാനിരിക്കെ അതിനുള്ള തയാറെടുപ്പുകളിലാണെന്നു പ്രജ്ഞയും ചതുർവേദിയും അപേക്ഷകളിൽ സൂചിപ്പിച്ചിരുന്നു.