ADVERTISEMENT

ബംഗാൾ ബിജെപിയെ സ്വീകരിച്ചു, തൃണമൂൽ കോൺഗ്രസിനെ തള്ളിയില്ല, കോൺഗ്രസിന് അൽപം ഇടം അനുവദിച്ചു, ഇടതിനെ പൂർണമായി കൈവിട്ടു. തൃണമൂലിനെ തകർക്കുയെന്ന ബിജെപിയുടെ ലക്ഷ്യം 2021 ൽ ആണോ അതോ അതിനു മുൻപാണോ സംഭവിക്കുക? തൃണമൂലിന്റെ 40 എംഎൽഎമാർ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയിലേക്കു കടന്നുവരാൻ കാത്തുനിൽക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. തൃണമൂലിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെട്ട എംഎൽഎ: ശുഭ്രാംശു റോയ് ആ കടന്നുവരവിന്റെ തുടക്കം കുറിക്കും.

സമുദായം പ്രധാനം

അഴിമതി, പാർട്ടിയിലെ തൊഴുത്തിൽകുത്ത്, മമത ബാനർജിയുടെ ശൈലി തുടങ്ങി പല പ്രശ്നങ്ങളും തൃണമൂലിനെതിരെ വോട്ടായി. അപ്പോഴും തൃണമൂലിന് കരുത്തായത് മു‌സ്‌ലിം വോട്ടാണ്. തൃണമൂൽ ജയിച്ച 22 മണ്ഡലങ്ങൾ അതാണു വ്യക്തമായി പറയുന്നത്. മിക്കതും 40 മുതൽ 60% വരെ മുസ്‌ലിംകളുള്ള മണ്ഡലങ്ങൾ. പ്രീണന രാഷ്ട്രീയം സമുദായാടിസ്ഥാനത്തിൽ വോട്ട് പിളർത്തുമെന്ന മുന്നറിയിപ്പനുസരിച്ച് മമത നടത്തിയ പരിഹാര നീക്കങ്ങൾ വേണ്ടത്ര ഫലിച്ചില്ല. ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള മണ്ഡലങ്ങൾ പലതും തൃണമൂലിനു നഷ്ടപ്പെട്ടു. 

എന്നാലും, സമുദായാടിസ്ഥാനത്തിൽ മാത്രമാണ് ബംഗാളിൽ വോട്ട് ഭിന്നിച്ചതെന്നു പറയാനാവില്ല. നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ തൃണമൂലിന്റെ വോട്ട് ശതമാനത്തിൽ ഇപ്പോൾ അൽപം കുറവുവന്നിട്ടുണ്ട്. ലോക്സഭാ മണ്ഡലങ്ങളെടുത്താൽ വിജയിച്ച പലയിടത്തും തൃണമൂലിന് 2014 ലേതിനെക്കാൾ വോട്ട് ശതമാനം കൂടി. പലയിടത്തും കോൺഗ്രസിന്റെയും ഇടതിന്റെയും ന്യൂനപക്ഷ, മോദിവിരുദ്ധ വോട്ടുകൾ ലഭിച്ചുവെന്നർഥം. 

ഇടത്, കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക്? 

ഇടതുപക്ഷക്കാരും കോൺഗ്രസുകാരും ചെയ്ത വോട്ടുകളാണ് ബിജെപിയെ ജയിപ്പിച്ചതെന്ന വാദമുണ്ട്. എളുപ്പമുള്ള ഈ വാദങ്ങളെ പിന്തുണയ്ക്കു കണക്കുകളുണ്ട്. ഉദാ: ആലിപുർദ്വാർ മണ്ഡലം

ഇടതിന്റെയും കോൺഗ്രസിന്റെയും വോട്ട് ലഭിച്ചതുകൊണ്ടാണ് ബിജെപിക്കു പലയിടത്തും വിജയമുണ്ടായതെന്നതു ശരി. അത്തരത്തിലുള്ള വോട്ട് മാറ്റത്തിന് കളമൊരുക്കാൻ ബിജെപിക്കു സാധിച്ചുവെന്നതാണ് വസ്തുത. മമതയെ ചെറുക്കാൻ കെൽപുള്ളവരെന്ന പേരിലാണ് ബിജെപിക്ക് സ്വന്തമല്ലാത്ത വോട്ട് ലഭിച്ചത്.

അതിനും മറ്റു വോട്ടുകൾക്കും പാർട്ടിക്കാരുടെയും സംഘപരിവാർ നേതാക്കളുടെയും പ്രവർത്തനവും കാരണമായി. ആദിവാസി മേഖലകളിൽ, വടക്കൻ ബംഗാളിൽ ഒട്ടുമിക്ക മണ്ഡലങ്ങളും ബിജെപി ജയിച്ചു. അപ്പോഴും, ബംഗാളിയുടെ സാംസ്കാരിക വികാരത്തെ തൊട്ടുകളിച്ചാൽ അപകടമാകുമെന്ന സൂചനയുമുണ്ടായി. ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കപ്പെട്ടത് അവസാന ഘട്ടത്തിലെ 9 സീറ്റിൽ വോട്ടെടുപ്പ് ബാക്കിയുള്ളപ്പോഴാണ്. ഒൻപതിടത്തും തൃണമൂൽ ജയിച്ചു. 

മുന്നോട്ടുള്ള വഴി 

പിഴവുകൾ തിരുത്താൻ തങ്ങൾക്ക് 2 വർഷമുണ്ടെന്നാണ് തൃണമൂലുകാർ പറയുന്നത്. ലക്ഷ്യം നേടാൻ അത്രതന്നെ സമയമുണ്ടെന്നു ബി‍ജെപിയും. മമത അവലോകന, തിരുത്തൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഭാഗമായാണ്, തൃണമൂൽ നിന്നു ബിജെപിയിലേക്കു പോയി അവരുടെ വിജയശിൽപികളിൽ പ്രധാനിയായി മാറിയ മുകുൾ റോയിയുടെ മകൻ ശുഭ്രാംശുവിനെ സസ്പെൻഡ് ചെയ്ത നടപടി. കേന്ദ്ര മന്ത്രിസഭയിൽ ബംഗാളിനു കൂടുതൽ പ്രാതിനിധ്യം നൽകി ബിജെപിയും മുന്നോട്ടു നീങ്ങുകയാണ്. കോൺഗ്രസിനെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും ഇപ്പോൾ പറയാനില്ല. ഇടതിനെക്കുറിച്ച് ഒന്നുംതന്നെ പറയാനില്ല.

രാജിക്ക് തയാർ: മമത; വേണ്ടെന്ന് പാർട്ടി

കൊൽക്കത്ത ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബംഗാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്നു മമത ബാനർജി. എന്നാൽ, മമതയുടെ രാജി സന്നദ്ധത തൃണമൂൽ കോൺഗ്രസ് നേതൃത്വം തള്ളി. തിരഞ്ഞെടുപ്പിൽ തൃണമൂൽ 22 സീറ്റുകൾ നേടിയെങ്കിലും 18 മണ്ഡലങ്ങളിൽ ജയിച്ച് ബിജെപി തൊട്ടുപിന്നിലെത്തിയിരുന്നു. മതത്തിന്റെ പേരിൽ ജനത്തെ വേർതിരിച്ചാണു ബിജെപി വോട്ട് പിടിച്ചതെന്ന് മമത ആരോപിച്ചു. ബിജെപിയുടെ വൻ വിജയത്തിൽ സംശയമുണ്ട്. ചില വിദേശശക്തികൾ അതിനു പിന്നിലുണ്ട്. അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യം സംസ്ഥാനത്തു സൃഷ്ടിച്ചാണു അവർ ജയിക്കാൻ ശ്രമിച്ചത്– മമത പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com