അധികാരത്തിലേറി മോദി സർക്കാർ 2.0
Mail This Article
ന്യൂഡൽഹി ∙ തുടർച്ചയും പുതുമയും ചേർത്ത് നരേന്ദ്ര മോദിയുടെ പുതിയ മന്ത്രിസഭ. ദേശീയ രാഷ്ട്രീയത്തിൽ നിന്ന് ഭരണസംവിധാനത്തിലേക്കുള്ള ചുവടുവയ്പായി ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മന്ത്രിസഭാ അരങ്ങേറ്റം.
കേരളത്തിന്റെ മുഖമായി സഹമന്ത്രി വി. മുരളീധരൻ. അരുൺ ജയ്റ്റ്ലി, സുഷമാ സ്വരാജ് തുടങ്ങിയ പ്രമുഖർ ഒഴിവായപ്പോൾ മുൻവിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ, മന്ത്രിസഭയിലെ അപ്രതീക്ഷിത സാന്നിധ്യമായി.
മന്ത്രിമാരുടെ എണ്ണത്തെക്കുറിച്ചും വകുപ്പുകളെച്ചൊല്ലിയും തർക്കിച്ച ജനതാദൾ യുവിനും ആരു മന്ത്രിയാകണമെന്ന തർക്കത്തിൽപെട്ട അണ്ണാഡിഎംകെയ്ക്കും മന്ത്രിസഭയിൽ സാന്നിധ്യമില്ല. കഴിഞ്ഞ തവണ മന്ത്രിസഭയിൽ കാബിനറ്റ് പദവിയിൽ 6 വനിതകളുണ്ടായിരുന്നത് ഇത്തവണ മൂന്നായി കുറഞ്ഞു.
പ്രധാനമന്ത്രിക്കു ശേഷം ആദ്യം പ്രതിജ്ഞ ചെയ്തത് രാജ്നാഥ് സിങ് ആണ്. തുടർന്ന് അമിത് ഷാ, നിതിൻ ഗഡ്കരി, ഡി.വി. സദാനന്ദഗൗഡ, നിർമല സീതാരാമൻ എന്നിവർ.
അനാരോഗ്യം കാരണം സ്വയം പിൻമാറിയ ജയ്റ്റ്ലിക്കും ഇത്തവണ തിരഞ്ഞെടുപ്പിൽ മൽസരിക്കാതിരുന്ന സുഷമയ്ക്കും പുറമേ കാബിനറ്റ് മന്ത്രിമാരായിരുന്ന മേനക ഗാന്ധി, ഉമാഭാരതി, സഹമന്ത്രി അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരും പുതിയ മന്ത്രിസഭയിൽ ഇല്ല.