ത്രിവർണം, ദീപാലംകൃതം; 8000 പേർ ഇതാദ്യം
Mail This Article
ന്യൂഡൽഹി ∙ ഇതാദ്യമാണ് 8000 പേർ പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങിന് രാഷ്ട്രപതി ഭവൻ സാക്ഷ്യം വഹിക്കുന്നത്. ത്രിവർണനിറത്തിൽ ദീപാലംകൃതമായ അങ്കണത്തിൽ ക്ഷണിക്കപ്പെട്ടവരുടെ നിരകൾ 5 മണിയോടെ നിറഞ്ഞിരുന്നു. 6 മണിയോടെയാണ് ബിജെപി അധ്യക്ഷൻ കൂടിയായ അമിത് ഷാ രാഷ്ട്രപതി ഭവനിലെത്തിയത്.
ബിജെപി നേതാക്കളെ വണങ്ങിയ അദ്ദേഹം മുൻനിരയിലിരിക്കുകയായിരുന്ന സമാജ്‌വാദി പാർട്ടി നേതാവ് മുലായംസിങ് യാദവിനെയും വണങ്ങി. നിയുക്ത മന്ത്രിമാർക്കായി നിശ്ചയിച്ച സീറ്റിലിരുന്ന അമിത് ഷായെ കാണാനും സാന്നിധ്യമറിയിക്കാനും വൻ തിരക്കായിരുന്നു.
ബംഗ്ലദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുൽ ഹമീദ്, ശ്രീലങ്ക പ്രസിഡന്റ് മൈത്രിപാല സിരിസേന, കിർഗിസ് റിപ്പബ്ലിക് പ്രസിഡന്റ് സൂറോൻബേ ജീൻബെക്കോവ്, മ്യാൻമർ പ്രസിഡന്റ് യു വിൻ മിന്റ്, മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജഗ്‌നാഥ്, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോതെ ഷെറിങ്, തായ്‌ലൻഡ് പ്രത്യേക പ്രതിനിധി ഗ്രിസാദ ബൂൺറാക് എന്നിവരാണ് സത്യപ്രതിജ്ഞയ്ക്കെത്തിയ വിദേശരാഷ്ട്ര പ്രതിനിധികൾ. എല്ലാ രാജ്യങ്ങളുടെയും സ്ഥാനപതിമാർ ചടങ്ങിനെത്തിയിരുന്നു.
∙ കേരളത്തിൽ നിന്നു ബിജെപി നേതാക്കളായ പി.എസ്. ശ്രീധരൻ പിള്ള, കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, എൻഡിഎ നേതാക്കളായ പി.സി. ജോർജ് എംഎൽഎ, പി.സി. തോമസ്, അൽഫോൻസ് കണ്ണന്താനം, തുഷാർ വെള്ളാപ്പള്ളി, ബിഡിജെഎസ് ജനറൽ സെക്രട്ടറി ടി.വി. ബാബു, ബി. ഗോപകുമാർ, സുനിൽ ഡി നായിക്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ, സെക്രട്ടറി സി. ശിവൻകുട്ടി, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എ. പി. നീലകണ്ഠൻ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് തുടങ്ങിയവർ ചടങ്ങിനെത്തി.
ഗവർണർ പി. സദാശിവം നേരത്തേ എത്തി. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, യാക്കോബായ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമൻ നായർ, നാഷനലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറി എം.എൻ. ഗിരി, കല്യാൺ ജ്വല്ലേഴ്സിന്റെ ടി.എസ്. കല്യാണരാമൻ, ശശി തരൂർ എന്നിവരും കേരള സാന്നിധ്യമായി.