അടിമുടി പൊളിച്ചെഴുത്ത് : കേന്ദ്രം വക പുതിയ വിദ്യാഭ്യാസ നയം; ഊന്നൽ ദേശീയതയ്ക്ക്
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ വിദ്യാഭ്യാസ രീതിയിൽ സമഗ്ര മാറ്റത്തിനു ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടു റിപ്പോർട്ടിൽ നിർദേശം. 10+2 സംവിധാനത്തിൽ നിന്ന് 5+3+3+4 ഘടനയിലേക്കു സ്കൂൾ വിദ്യാഭ്യാസം മാറണമെന്നാണു വിദ്യാഭ്യാസനയ രൂപീകരണ സമിതി അധ്യക്ഷൻ ഡോ. കെ.കസ്തൂരിരംഗൻ കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊക്രിയാലിനു നൽകിയ റിപ്പോർട്ടിലെ പ്രധാന ശുപാർശ.
അധ്യയനത്തിലും അധ്യാപനത്തിലും ദേശീയതയിലൂന്നിയുള്ള വൻ മാറ്റങ്ങളും നിർദേശിക്കുന്നു. 3–8 വയസ്സുള്ള കുട്ടികൾക്കു കൂടി വിദ്യാഭ്യാസ അവകാശ നിയമം ബാധകമാക്കണം, മാനവശേഷി മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കണം എന്നീ നിർദേശങ്ങളുമുണ്ട്.
സജീവമാക്കും സംസ്കൃതം
സംസ്കൃത പഠനത്തിനു കൂടുതൽ പ്രാധാന്യം നൽകണമെന്നു ശുപാർശ. ചെറു ക്ലാസുകളിൽ ലളിത രീതിയിൽ സംസ്കൃതം പഠിപ്പിച്ചു തുടങ്ങണം. കാളിദാസ, ഭാസ കൃതികൾ ഉയർന്ന ക്ലാസുകളിൽ പഠിപ്പിക്കണം. സാഹിത്യത്തിൽ സംസ്കൃത ക്ലാസിക്കുകളും ഗണിത പഠനം രസകരമാക്കാൻ ഭാസ്കരയുടെ ഗണിത കവിതകളും സാംസ്കാരിക മൂല്യ ക്ലാസുകളിൽ പഞ്ചതന്ത്രം കഥകളും ഉൾപ്പെടുത്തണം.