മകന്റെ തോൽവി: ഉത്തരവാദിത്തം സച്ചിനെന്നു ഗെലോട്ട്
Mail This Article
ന്യൂഡൽഹി ∙ രാജസ്ഥാനിലെ ജോധ്പുരിൽ തന്റെ മകൻ വൈഭവ് തോറ്റതിന്റെ ഉത്തരവാദിത്തം പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ സീറ്റിലും കോൺഗ്രസ് തോറ്റതിനു ശേഷം ആദ്യമായാണ് ഗെലോട്ട് പരസ്യമായി പ്രതികരിക്കുന്നത്. ഇതോടെ ഗെലോട്ട് – സച്ചിൻ ഭിന്നത രൂക്ഷമായി.
ജോധ്പുരിൽ 2.7 ലക്ഷം വോട്ടിനാണു വൈഭവ് തോറ്റത്. തോൽവിയുടെ ഉത്തരവാദിത്തം സച്ചിൻ ഏറ്റെടുക്കണമെന്നു ഗെലോട്ട് ആദ്യം ആവശ്യപ്പെട്ടെങ്കിലും ചിന്തിക്കാൻ പോലുമാവാത്ത തോൽവിയാണു സംഭവിച്ചതെന്നും സച്ചിനും തനിക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നും പിന്നീട് വിശദീകരിച്ച് വിവാദം തണുപ്പിക്കാൻ ശ്രമിച്ചു.
ഇതേസമയം, തിരഞ്ഞെടുപ്പിനു ശേഷം ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളെ വിമർശിച്ചതിനെക്കുറിച്ചു പ്രതികരിക്കാൻ ഗെലോട്ട് വിസമ്മതിച്ചു.
മക്കൾക്കു സീറ്റുറപ്പാക്കാൻ ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പി. ചിദംബരം എന്നിവർ തനിക്കു മേൽ സമ്മർദം ചെലുത്തിയെന്നു യോഗത്തിൽ രാഹുൽ തുറന്നടിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പു വിജയത്തിനു ചുക്കാൻ പിടിച്ച തന്നെ ഒഴിവാക്കി ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കിയ ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ സച്ചിനു നീരസമുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ ഗെലോട്ടിനെ നീക്കണമെന്ന ആവശ്യവുമായി സച്ചിൻ അനുകൂലികൾ രംഗത്തെത്തിയിരുന്നു.