ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഈ വർഷം തന്നെ വിദ്യാഭ്യാസ മന്ത്രാലയമെന്ന പഴയ പേരിലേക്കു മാറും. കസ്തൂരിരംഗന്റെ ദേശീയവിദ്യാഭ്യാസ കരടുനയത്തിലെ നിർദേശത്തോട് ആർഎസ്എസിനടക്കമുള്ള താൽപര്യം പരി‌ഗണിച്ച് നടപടി വേഗത്തിലാക്കാനാണു കേന്ദ്രസർക്കാർ നീക്കം. 

ആർഎ‌സ്എസ് അനുകൂല സംഘടനയായ നാഗ്പുരിലെ റിസർച്ച് ആൻഡ് റീസർജൻസ് ഫൗണ്ടേഷൻ കഴിഞ്ഞവർഷം ഡൽഹിയിൽ നടത്തിയ കോൺഫറൻസിലെ പ്രധാന ആവശ്യങ്ങളിലൊന്ന് മന്ത്രാലയത്തിന്റെ പേരുമാറ്റമായിരുന്നു. 

സമ്മേളനത്തിന്റെ മുഖ്യസംഘാടകനും ഐജിഎൻസിഎ അധ്യക്ഷൻ റാം ബഹാദൂർ റായി അടക്കമുള്ളവരും ആവശ്യം പരസ്യമായി ഉന്നയിച്ചിരുന്നു. 

അടുത്ത വർഷത്തോടെ, രാജ്യത്തു രാഷ്ട്രീയ ശിക്ഷ ആയോഗ് (ആർഎസ്എ–ദേശീയ വിദ്യാഭ്യാസ കമ്മിഷൻ) സജ്ജമാക്കണമെന്ന നിർദേശവും കമ്മിഷൻ മുന്നോട്ടുവച്ചിട്ടുണ്ട്. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്സഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ മന്ത്രി എന്നിവരടങ്ങുന്നതാവും ആർഎസ്എയെന്നും കരടുനയം വ്യക്തമാക്കുന്നു. 

രൂപമാറ്റം വരുന്ന വി‌ദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലകൾ അടക്കം ക‌മ്മിഷനാവും നിർണയിക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയെ ഒന്നാകെ നാഷനൽ ഹയർ എജ്യുക്കേഷൻ റെഗുലേറ്ററി അതോറിറ്റിയെന്ന ഒറ്റ സംവിധാനത്തിനു കീഴിൽ കൊണ്ടുവരിക, യുജിസിയെ ഹയർ എജ്യുക്കേഷൻ ഗ്രാന്റ്സ് കൗൺസിൽ ആക്കുക, അക്കാദമിക രംഗത്തെ നേ‌തൃപരിശീലനത്തിനു പൊതുവിദ്യാഭ്യാസ കൗൺസിൽ സ്ഥാപിക്കുക, വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാൻ അർഹരായ കുട്ടികൾക്കായി സ്കൂളുകളിൽ നിശ്ചിത സീറ്റുകൾ സംവരണം ചെയ്യുക, ഉദാരവിദ്യാഭ്യാസ സമീപനത്തിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിബറൽ ആർട്സ്, ബഹുവിധ ഗവേഷണ സർവകലാശാലകൾ തുടങ്ങിയവ സ്ഥാപിക്കുക തുടങ്ങിയ ശുപ‌‌ാർശകളും കരടുനയത്തിലുണ്ട്.

മാറ്റം വരുത്തിയത് രാജീവ് ഗാന്ധി

1985 സെപ്റ്റംബറിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് വിദ്യാഭ്യാസ മന്ത്രാലയത്തെ മാനവവിഭവശേഷി മന്ത്രാലയമാക്കി മാറ്റിയത്. 

കുട്ടികളിലെ നൈ‌പുണ്യവികസനവും തൊഴിൽ സാധ്യത മനസ്സിലാക്കിയുള്ള വിദ്യാഭ്യാസരീതിയും ലക്ഷ്യമിട്ടായിരുന്നു മാറ്റം. എന്നാലിത് ഇന്ത്യൻ സംസ്കാരത്തിന് എതിരാണെന്നും വിദ്യാഭ്യാസം വാണിജ്യവൽകരിക്കാനാണ് പേരുമാറ്റിയതെന്നാണു വിമർശനം. 

അതേസമയം, നൈപുണ്യകാര്യങ്ങൾക്ക് ഇപ്പോൾ മറ്റു മന്ത്രാലയമുണ്ടെന്നും രാജ്യത്തെ വിദ്യാഭ്യാസകാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്ന മന്ത്രാലയം ആ പേര‌ിൽ അറിയുന്നതാവും നല്ലതെന്ന കാഴ്ചപ്പാടാണ് കസ്തൂരിരംഗൻ സമിതിക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com