ലോക്സഭ പ്രോടെം സ്പീക്കറായി വീരേന്ദ്ര കുമാർ
Mail This Article
ന്യൂഡൽഹി ∙ മധ്യപ്രദേശിലെ ടീകംഗഡ് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി അംഗം വീരേന്ദ്ര കുമാറിനെ (65) 17–ാം ലോക്സഭയുടെ പ്രോടെം സ്പീക്കറായി രാഷ്ട്രപതി നിയമിച്ചു.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും സ്പീക്കർ തിരഞ്ഞെടുപ്പിനും സഭാനിയന്ത്രണച്ചുമതല പ്രോടെം സ്പീക്കർക്കാണ്.
ഭർതൃഹരി മഹ്താബ്, കൊടിക്കുന്നിൽ സുരേഷ്, ബ്രിജ്ഭൂഷൺ ശരൺ സിങ് എന്നിവരെ പുതിയ അംഗങ്ങൾക്കു സത്യവാചകം ചൊല്ലിക്കൊടുക്കാനുള്ളവരുടെ പാനലിലേക്കും രാഷ്ട്രപതി നിയമിച്ചു. 8–ാം തവണ ലോക്സഭാംഗമായ മുൻ മന്ത്രി മേനക ഗാന്ധിയെ പ്രോടെം സ്പീക്കർ സ്ഥാനത്തേക്കോ പാനലിലേക്കോ പരിഗണിക്കാതിരുന്നതു ശ്രദ്ധേയമായി.
7–ാം തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട വീരേന്ദ്ര കുമാർ കഴിഞ്ഞ മോദി സർക്കാരിൽ വനിത, ശിശുക്ഷേമ, ന്യൂനപക്ഷക്ഷേമ സഹമന്ത്രിയായിരുന്നു. സ്പീക്കർ പദവിയിലേക്കു പരിഗണിക്കപ്പെടുന്നയാളുമാണ്.
ലോക്സഭാ സീനിയോറിറ്റിയിൽ കൊടിക്കുന്നിൽ സുരേഷിനൊപ്പം രണ്ടാം സ്ഥാനമുണ്ട്. ദലിത് നേതാവായ ഇദ്ദേഹത്തിനു പുറമേ മുൻമന്ത്രിമാരായ രാധാ മോഹൻ സിങ്, എസ്.എസ്. അലുവാലിയ, ജൂവൽ ഓറം തുടങ്ങിയവരും സ്പീക്കർ സാധ്യതാ പട്ടികയിലുണ്ട്.