സേനാ വിമാനത്തിന്റെ അവശിഷ്ടം അരുണാചലിൽ കണ്ടെത്തി
Mail This Article
ന്യൂഡൽഹി ∙ മൂന്നു മലയാളികളടക്കം 13 പേരുമായി അരുണാചൽപ്രദേശിൽ 8 ദിവസം മുമ്പു കാണാതായ വ്യോമസേനാ ചരക്കു വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
എംഐ17 ഹെലികോപ്റ്ററുകളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ അരുണാചലിലെ ലിപോയിൽ നിന്നു 16 കിലോമീറ്റർ വടക്കു മാറിയാണ് ഇവ കണ്ടെത്തിയത്. യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. തിരച്ചിൽ തുടരുന്നു.
അസമിലെ ജോർഹട്ട് വിമാനത്താവളത്തിൽ നിന്ന് അരുണാചലിലെ മെചുക ലാൻഡിങ് ഗ്രൗണ്ടിലേക്കു പറക്കുമ്പോൾ ജൂൺ 3നാണ് ഇരട്ട എൻജിനുള്ള റഷ്യൻ നിർമിത എഎൻ 32 വിമാനം കാണാതായത്.
പറന്നുയർന്ന് അരമണിക്കൂറിനു ശേഷം ബന്ധം നഷ്ടപ്പെടുകയായിരുന്നു. ചൈനാ അതിർത്തിയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണു മെചുക.
8 സേനാംഗങ്ങളും 5 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കണ്ണൂർ സ്വദേശി കോർപറൽ എൻ.കെ. ഷരിൻ, അഞ്ചൽ സ്വദേശി സർജന്റ് അനൂപ് കുമാർ, തൃശൂർ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂർ സ്വദേശി സ്ക്വാഡ്രൻ ലീഡർ വിനോദ് എന്നിവർ ഇവരിൽ ഉൾപ്പെടുന്നു.
വ്യോമസേനയ്ക്കൊപ്പം കരസേനയും ഇന്തോ ടിബറ്റൻ ബോർഡർ പൊലീസും ഗ്രാമീണരും തിരച്ചിലിൽ പങ്കെടുത്തിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ ദൗത്യത്തെ പ്രതികൂലമായി ബാധിച്ചു.
ഹെലികോപ്റ്ററുകളും സുഖോയ് 30 വിമാനങ്ങളും ഉൾപ്പെടെ നടത്തിയ തിരച്ചിലിന് ഐഎസ്ആർഒയുടെ ഉപഗ്രഹചിത്രങ്ങളും പ്രയോജനപ്പെടുത്തി. വിമാനത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് വ്യോമസേന 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.