ട്രെയിൻ അപകടം റിപ്പോർട്ട് ചെയ്ത യുപി മാധ്യമപ്രവർത്തകന് റെയിൽവേ പൊലീസ് മർദനം
Mail This Article
ലക്നൗ ∙ ഉത്തർപ്രദേശിലെ ശാംലിയിൽ ചരക്കുട്രെയിൻ പാളംതെറ്റിയതു റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകനു റെയിൽവേ പൊലീസിന്റെ (ജിആർപി) ക്രൂരമർദനം.
ന്യൂസ് 24 ടിവി ചാനലിലെ അമിത് ശർമയ്ക്കാണു മർദനമേറ്റത്. ജിആർപി ഉദ്യോഗസ്ഥർ അമിത്തിന്റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും വായിൽ മൂത്രമൊഴിക്കുകയും ചെയ്തെന്നും ആരോപണമുണ്ട്.
ചൊവ്വാഴ്ച രാത്രി ലോക്കപ്പിലടച്ച അമിത്തിനെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ രാവിലെയാണു വിട്ടയച്ചത്.
മർദനത്തിന്റെ വിഡിയോ പ്രചരിച്ചതിനു പിന്നാലെ ശാംലി സ്റ്റേഷൻ ഹൗസ് ഓഫിസർ രാകേഷ് കുമാർ, കോൺസ്റ്റബിൾ സഞ്ജയ് പവാർ എന്നിവരെ ഡിജിപി ഒ.പി.സിങ് സസ്പെൻഡ് ചെയ്തു.
യൂണിഫോമിലല്ലാത്ത ജിആർപി ഉദ്യോഗസ്ഥർ അമിത്തിനെ മർദിക്കുന്നതും തടഞ്ഞുവയ്ക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. അതേസമയം, ആരോപണങ്ങൾ ജിആർപി നിഷേധിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യമങ്ങളിൽ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചു മാധ്യമപ്രവർത്തകരായ പ്രശാന്ത് കനോജിയ, അൻഷുൽ കൗശിക്, ചാനൽ ചർച്ചയിൽ സ്ത്രീ നടത്തിയ മോശം പ്രസ്താവനയുടെ പേരിൽ മാധ്യമപ്രവർത്തരായ ഇഷിക സിങ്, അനൂജ് ശുക്ല എന്നിവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു സംഭവം.