'വായു' ചുഴലിക്കാറ്റ് ദിശ മാറി: ഗുജറാത്തില്‍ ആഞ്ഞടിക്കാന്‍ സാധ്യതയില്ല
Mail This Article
അഹമ്മദാബാദ് ∙ 'വായു' ചുഴലിക്കാറ്റ് ദിശ മാറുന്നതിനാല്‍ ഗുജറാത്തില്‍ അടിക്കാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് ഗുജറാത്തില്‍ നിലംതൊടാന്‍ സാധ്യതയില്ലെന്നും തീരത്തില്‍നിന്നു മാറി അടിച്ചേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ചുഴലിക്കാറ്റിന്റെ ദിശയില്‍ ചെറിയതോതില്‍ പടിഞ്ഞാറു ഭാഗത്തേക്കു മാറിയിട്ടുണ്ട്. എന്നാല്‍ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്.
ഗുജറാത്തിനെ ലക്ഷ്യമാക്കി കുതിക്കുന്ന അതിതീവ്ര ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനം സുസജ്ജം. ദേശീയ ദുരന്തനിവാരണ സേനയിലെ 2250 പേരടങ്ങുന്ന സംഘത്തെയും കരസേനയിലെ 700 പേരെയും രക്ഷാപ്രവർത്തനങ്ങൾക്കായി ഒരുക്കി നിർത്തിയിരിക്കയാണ്.
കപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും തയാറാക്കി നാവികസേനയുടെ പശ്ചിമ കമാൻഡും ജാഗ്രത പുലർത്തുന്നു. ഏതു സ്ഥിതിയും നേരിടാൻ തയാറായി വ്യോമസേനയും തീരരക്ഷാസേനയും അതിർത്തി രക്ഷാസേനയും പിന്തുണയ്ക്കുന്നു. അടിയന്തര സാഹചര്യത്തിൽ ചികിൽസയ്ക്കായി നാവികസേനയുടെ മുംബൈയിലെ അശ്വിനി ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്.
ഗുജറാത്തിൽ തെക്കു വെരാവലിനും പടിഞ്ഞാറ് ദ്വാരകയ്ക്കുമിടയ്ക്ക് കനത്ത മഴയോടെ ഇന്ന് ഉച്ചതിരിഞ്ഞ് കാറ്റു വീശുമെന്നാണു സൂചന. പുലർച്ചെ വീശുമെന്നതായിരുന്നു തുടക്കത്തിലെ കണക്കുകൂട്ടൽ. ഇതനുസരിച്ച് ഒഴിപ്പിക്കൽ നടപടികൾക്കു വേഗം കൂട്ടിയിരുന്നു. കച്ച്, മോർബി, ജാംനഗർ, ജൂനഗഢ്, പോർബന്ദർ, ദ്വാരക, രാജ്കോട്ട്, അമ്രേലി, ഭാവ്നഗർ തുടങ്ങിയ പ്രദേശങ്ങളിൽ കാറ്റ് ശക്തമായിരിക്കും.
താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന 10 ജില്ലകളിലെ 2.91 ലക്ഷം ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തകരുന്ന വീടുകൾ വേഗം പുനർ നിർമിക്കാനാവശ്യമായ സാമഗ്രികൾ തയാറാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ 10 കോച്ചുകൾ വീതമുള്ള പ്രത്യേക ട്രെയിനുകളും ഒരുക്കി നിർത്തി.
ചുഴലിക്കാറ്റിനെതിരെ മഹാരാഷ്ട്രയും ജാഗ്രത പുലർത്തുന്നുണ്ട്. ബീച്ചുകളെല്ലാം അടച്ചു. കൺട്രോൾ റൂമുകൾ തുറന്നു. ഒഎൻജിസി അതീവ ജാഗ്രത പ്രഖ്യാപിച്ചു. മുന്നറിയിപ്പിനെ തുടർന്ന് 10 ചൈനീസ് കപ്പലുകൾ രത്‌നഗിരിയിലെ തുറമുഖത്ത് അടുപ്പിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര മേഖലയിലൂടെ സർവീസ് നടത്തുന്ന 28 ട്രെയിനുകൾ ഭാഗികമായും 40 സർവീസുകൾ പൂർണമായും റദ്ദാക്കി. ഇതിനിടെ മുംബൈയിലേക്കുള്ള വിമാനം റദ്ദാക്കിയതിനെ തുടർന്നു യാത്രക്കാർ ബെംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി.