ഇഎസ്ഐ വിഹിതത്തിൽ 2.5 ശതമാനം കുറവു വരുത്തി കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ ഇഎസ്ഐ വിഹിതത്തിൽ 2.5 ശതമാനത്തിന്റെ വൻ കുറവു വരുത്തി കേന്ദ്രസർക്കാർ. തൊഴിലാളി വിഹിതം, 1.75 ൽ നിന്ന് 0.75% ആയാണു കുറച്ചത്.
തൊഴിലുടമ 4.75% വിഹിതത്തിനു പകരം 3.25% നൽകിയാൽ മതി. അതേസമയം, ആനുകൂല്യങ്ങൾ നിലനിർത്തിയിട്ടുമുണ്ട്. ജൂലൈ ഒന്നിനു നടപ്പിൽ വരും.
പരിഷ്കാരത്തോടെ, ഇഎസ്ഐ വിഹിതം 6.5 ശതമാനത്തിൽ നിന്ന് 4% ആയി കുറയും. ശേഷിക്കുന്ന തുക ഇഎസ്ഐ കോർപറേഷൻ വഹിക്കും.
രാജ്യത്തെ 36 ലക്ഷം തൊഴിലാളികൾക്കും 12.8 ലക്ഷം തൊഴിലുടമകൾക്കും ഇതിന്റെ നേട്ടമുണ്ടാവുമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. തൊഴിലുടമകൾക്കു നിലവിൽ നൽകുന്ന വിഹിതത്തിൽ 40 ശതമാനത്തോളം കുറവു വരും.
2018–19 വർഷം മാത്രം തൊഴിലുടമകളിൽ നിന്നായി സർക്കാരിന് 22,379 കോടി രൂപ ലഭിച്ചിരുന്നു. തൊട്ടുമുൻപത്തെ വർഷം 13,662 കോടി ലഭിച്ച സ്ഥാനത്തായിരുന്നു ഇത്.
വിഹിതത്തിൽ വന്ന ഈ വർധനയും അതിൽ നിന്നു ലഭിച്ച നീക്കിയിരിപ്പും ഇഎസ്ഐ സ്ഥാപനങ്ങളുടെ നടത്തിപ്പിന് മതിയാവുമെന്നു മനസിലാക്കിയാണ് പങ്കാളിത്ത വിഹിതത്തിൽ കുറവു വരുത്താൻ സർക്കാർ തയാറായത്.
ഇതുവഴി സ്ഥാപനങ്ങൾക്ക് 5000 കോടി രൂപയുടെ വരെ ലാഭമുണ്ടാക്കുമെന്നാണു പ്രതീക്ഷ. ഇത് തൊഴിലാളി സൗഹൃദാന്തരീക്ഷം സൃഷ്ടിച്ച് കൂടുതൽ പേർക്കു തൊഴിൽ നൽകുന്നതിനു കമ്പനികളെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയും സർക്കാരിനുണ്ട്.