2030ൽ ബഹിരാകാശനിലയം സ്ഥാപിക്കാൻ ഇന്ത്യ
Mail This Article
ന്യൂഡൽഹി ∙ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാൻ ഇന്ത്യ പദ്ധതി തയാറാക്കുന്നു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ആദ്യ ഇന്ത്യൻ ദൗത്യമായ ഗഗൻയാന്റെ തുടർച്ചയായിട്ടാകും ബഹിരാകാശനിലയ പദ്ധതിയെന്ന് ഐഎസ്ആർഒ അധ്യക്ഷൻ കെ.ശിവൻ വ്യക്തമാക്കി.
നിലയം 2030ൽ വിക്ഷേപിക്കാമെന്നാണു പ്രതീക്ഷ. ഭൂമിക്ക് 400 കിലോമീറ്റർ മുകളിലാകും ഭ്രമണപഥം. ഭാരം 20 ടൺ. സൂക്ഷ്മ ഗുരുത്വബല (മൈക്രോഗ്രാവിറ്റി) പരീക്ഷണങ്ങളാണു പ്രധാനമായും ലക്ഷ്യമിടുന്നത്.
ബഹിരാകാശ സഞ്ചാരികൾക്കു 15– 20 ദിവസം തങ്ങാം. മറ്റൊരു രാജ്യത്തിന്റെയും സഹായമില്ലാതെയാണു പദ്ധതി. വിശദാംശങ്ങൾ ഗഗൻയാനുശേഷം തയാറാക്കി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനു നൽകും.
സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികമായ 2022ലാണു ഗഗൻയാൻ പദ്ധതി. കേന്ദ്രസർക്കാർ 10,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
മറ്റു സുപ്രധാന പദ്ധതികളും ഇതിനിടെയുണ്ട്. സൂര്യന്റെ അന്തരീക്ഷമായ കൊറോണ ഭൂമിയിലെ കാലാവസ്ഥാ മാറ്റത്തെ എങ്ങനെ ബാധിക്കുന്നുവെന്നു പഠിക്കാനുള്ള ആദിത്യ എൽ1 യജ്ഞം അടുത്ത വർഷം മധ്യത്തിലുണ്ടാകും; ശുക്രനെ പഠിക്കാനുള്ള ശുക്രയാൻ –1 യജ്ഞം 2023ലും.
ബഹിരാകാശത്തെ ഗവേഷണ കേന്ദ്രം
ബഹിരാകാശത്തെ ഗവേഷണ സ്ഥാപനമാണു സ്പേസ് സ്റ്റേഷൻ, അഥവാ ബഹിരാകാശ നിലയം. യൂറോപ്യൻ രാജ്യങ്ങൾ, യുഎസ്, റഷ്യ അടക്കമുള്ളവയുടെ സംയുക്ത സംരംഭമായ ഇന്റർനാഷനൽ സ്പേസ് സ്റ്റേഷൻ ആണു നിലവിൽ പൂർണമായും പ്രവർത്തിക്കുന്ന ഏക ബഹിരാകാശ കേന്ദ്രം. ശാസ്ത്രജ്‌ഞർക്ക് മാസങ്ങളോളം താമസിക്കാനും പരീക്ഷണങ്ങളിൽ ഏർപ്പെടാനും ഇതിൽ സൗകര്യമുണ്ട്.
മുൻപ് യുഎസ്, റഷ്യ, ചൈന എന്നിവയും ബഹിരാകാശ കേന്ദ്രങ്ങൾ സാധ്യമാക്കിയിട്ടുണ്ട്. ആദ്യത്തെ സ്‌പേസ് സ്‌റ്റേഷൻ സോവിയറ്റ് യൂണിയന്റെ സല്യൂട്ട് - 1 (1971).