ADVERTISEMENT

ന്യൂ‍‍ഡൽഹി ∙ കൊൽക്കത്തയിൽ രോഗി മരിച്ചതിനെ തുടർന്നു ബന്ധുക്കൾ ജൂനിയർ ഡോക്ടർമാരെ ആക്രമിച്ചതടക്കമുള്ള പ്രശ്നങ്ങൾ ചൂ‌‌ണ്ടിക്കാട്ടി 4 ദിവസത്തെ ദേശവ്യാപക പ്രതിഷേധത്തിനു തുട‌ക്കമിട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. 17ന് രാവിലെ 6 മുതൽ 24 മണിക്കൂർ രാജ്യവ്യാപകമായി ഡോക്ടർമാർ ജോലിയിൽ നിന്നു വിട്ടുനിന്ന് സമരം നടത്തും. കേരളത്തിലെ ഡോക്ടർമാരും പണിമുടക്കും.

ഒപി ഡ്യൂട്ടി അടക്കം അടിയന്തരമല്ലാത്ത എല്ലാ സേവനങ്ങളിൽ നിന്നും വിട്ടുനിൽക്കും. അതുവരെ ബാഡ്ജ് ധരിച്ചും ധർണ നടത്തിയും അക്രമത്തിനെതിരെ പ്രതികരിക്കുമെന്ന് ഐഎംഎ ‌ദേശീയ ജനറൽ സെക്രട്ടറി ആർ.വി. അശോകൻ അറിയിച്ചു.  ഇതേസമയം, പ്രശ്നം പരിഹരിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡോക്ടർമാരെ   ചർച്ചയ്ക്കു വിളിച്ചെങ്കിലും അവർ വിസമ്മതിച്ചു. 

പ്രശ്നത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട ഐഎംഎ ആരോഗ്യരംഗത്തു ജോലി ചെയ്യുന്നവർക്കു തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ നി‌യമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കത്തയച്ചു. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട്  അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ സുപ്രീം കോടതിയിൽ ഹർജി നൽകി. ഡോക്ടർമാരെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കാൻ ബംഗാൾ സർക്കാരിനു നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

കൊൽക്കത്തയിലെ എൻആർഎസ് മെഡിക്കൽ കോളജിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി 85കാരനായ രോഗി മരിച്ചതിനെ തുടർന്നു ബന്ധുക്ക‌ൾ ജൂനിയർ ഡോക്ടർമാരെ ഗുരുതരമായി ‌ആക്രമിച്ചതാണ് ഇ‌പ്പോഴത്തെ പ്രതിഷേധത്തിന് ആധാരം. തലയ്ക്കു സാരമായ പരുക്കേറ്റ ഡോക്ടർ പരിബാഹ മുഖർജി ഇപ്പോഴും തീവ്ര പരിചരണ വിഭ‌ാഗത്തിൽ തുടരുകയാണ്. 

പു‌റത്തുനിന്നുള്ളവർ മെഡിക്കൽ കോളജിനുള്ളിൽ മനഃപൂർവം ‌പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ബിജെപിയുടെയും സിപിഎമ്മിന്റെയും ഗൂഢാലോചനയാണിതെന്നുമായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞത്. മുഖ്യമന്ത്രി മാപ്പുപറയണമെന്നതടക്കം ആറിന ആവശ്യങ്ങൾ ഡോക്ടർമാർ ഉന്നയിച്ചു. ഇതിനിടെ, ഡോക്ടർ കൂടിയായ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ മമത ബാനർജിയെ വിമർശിച്ചു.  സമരത്തെ പിന്തുണച്ച് രാജ്യമെങ്ങും ഡോക്ടർമാർ പ്രതിഷേധത്തിനിറങ്ങിയത് സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. 

ഡൽഹി മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ രാജ്ഘട്ടിൽ‌ പ്രതിഷേധപരിപാടി നടത്തി. മുംബൈയിൽ 2800 േപരടക്കം മഹാരാഷ്ട്രയിൽ 4500 റസിഡന്റ് ഡോക്ടർമാർ സമരത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിൽ കർണാടകയിൽ നിന്നുള്ള 15,000 ഡോക്ടർമാരും നഴ്സുമാരും‍ പങ്കുചേർന്നു. ചെന്നൈയിൽ നടന്ന ധർണയിൽ അഞ്ഞൂറിലധികം ഡോക്ടർമാർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com