വിവിഐപി പരിഗണനയില്ല; നായിഡുവിന് വിമാനത്താവളത്തിൽ ദേഹപരിശോധന, ബസ് യാത്ര
Mail This Article
വിജയവാഡ ∙ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് വിമാനത്താവളത്തിൽ വിവിഐപി പരിഗണന നിഷേധിച്ചു. സാധാരണ യാത്രക്കാരെപ്പോലെ ക്യൂവിൽനിന്ന് ശരീര പരിശോധനയ്ക്കു വിധേയനായ നായിഡു ബസിലാണ് വിമാനത്തിനടുത്തെത്തിയത്. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനു ശേഷം ഹൈദരാബാദിലേക്കു മടങ്ങാനാണ് നായിഡു ഇന്നലെ വിജയവാഡ വിമാനത്താവളത്തിലെത്തിയത്.
മുൻ മുഖ്യമന്ത്രിയെന്ന നിലയിലും രാജ്യത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളെന്ന നിലയിലും വിവിഐപി പരിഗണനയും മാവോയിസ്റ്റുകളുടെ ഭീഷണിയുള്ളതു കൊണ്ട് സെഡ് പ്ലസ് സുരക്ഷയുമുള്ള ആളാണ് നായിഡു. അദ്ദേഹത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുകയാണു പൊലീസെന്ന് തെലുഗുദേശം പാർട്ടി ആരോപിച്ചു.
ഈയിടെ നായിഡുവിന്റെ വാഹനവ്യൂഹത്തിൽനിന്നു 2 കാറുകൾ പൊലീസ് പിൻവലിച്ചിരുന്നു. വിമാനത്താവളങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ വാഹനങ്ങൾക്കു നൽകിയിരുന്ന പ്രവേശനാനുമതി റദ്ദാക്കുകയും ചെയ്തു. 2003 ൽ തിരുപ്പതിയിൽ വച്ച് നായുഡിവിനു നേരെ മാവോയിസ്റ്റ് വധശ്രമമുണ്ടായ ശേഷമാണ് അദ്ദേഹത്തിന് സെഡ് പ്ലസ് സുരക്ഷ നൽകിയത്. 24 മണിക്കൂറും 23 സായുധ സുരക്ഷാഭടന്മാർ അദ്ദേഹത്തിനൊപ്പമുണ്ടാകും. ഇപ്പോഴും മാവോയിസ്റ്റുകളുടെ ഹിറ്റ്ലിസ്റ്റിലെ പ്രധാനപേരാണ് ചന്ദ്രബാബു നായിഡു.