കർണാടകയിൽ രണ്ട് മന്ത്രിമാർ കൂടി; ഒരാൾ കോൺഗ്രസിൽ ചേർന്നേക്കും
Mail This Article
ബെംഗളൂരു ∙ കുമാരസ്വാമി മന്ത്രിസഭയിൽ 2 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര എംഎൽഎ എച്ച്.നാഗേഷ്, കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടി (കെപിജെപി) എംഎൽഎ: ആർ.ശങ്കർ എന്നിവരാണു പുതിയ മന്ത്രിമാർ. കോൺഗ്രസ്–ദൾ സഖ്യസർക്കാർ നേരിടുന്ന വിമത ഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായാണു മന്ത്രിസഭാ വികസനം. ശങ്കർ കോൺഗ്രസിൽ ചേർന്നേക്കുമെന്നും സൂചനയുണ്ട്.
കുമാരസ്വാമി മന്ത്രിസഭയിൽ ആദ്യം അംഗമായിരുന്നെങ്കിലും 2018 ഡിസംബറിൽ നടന്ന പുനസംഘടനയിൽ ഒഴിവാക്കപ്പെട്ടയാളാണ് ഇദ്ദേഹം. തുടർന്ന് ശങ്കറും നാഗേഷും സർക്കാരിന്റെ പിന്തുണ പിൻവലിച്ച് സ്പീക്കർക്കു കത്തു നൽകുകയും ബിജപിയുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തു. ഇരുവരും തിരിച്ചെത്തിയതോടെ 224 അംഗ നിയമസഭയിൽ സർക്കാരിനെ പിന്തുണയ്ക്കുന്നവർ 117ൽ നിന്ന് 119 ആയി. 105 അംഗങ്ങളാണ് ബിജെപിക്ക്.
ശങ്കറിനും നാഗേഷിനും മന്ത്രിസ്ഥാനം നൽകിയതിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അതൃപ്തരാണ്. മന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഒട്ടേറെ നേതാക്കൾ സമ്മർദവും ഭീഷണികളുമായി രംഗത്തുണ്ട്. ജനതാദളിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് എച്ച്. വിശ്വനാഥോ പാർട്ടി എംഎൽസി ബി.എം. ഫാറൂഖോ മന്ത്രിമാരാകുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും തർക്കം തീരാത്തതിനാൽ ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്.