ADVERTISEMENT

ന്യൂഡൽഹി ∙ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ 17–ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനു തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. തുടർന്ന് അക്ഷരമാല ക്രമത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു.

കേരളമടക്കം 23 സംസ്ഥാനങ്ങളിലെ എംപിമാരാണു പ്രതിജ്ഞയെടുത്തത്. ബാക്കിയുള്ളവരുടെ സത്യപ്രതിജ്ഞ ഇന്നു പൂർത്തിയാകും.

നാളെ സ്പീക്കർ തിരഞ്ഞെടുപ്പു നടക്കും. 20 ന് രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. 

സത്യപ്രതിജ്ഞയ്ക്കായി പ്രധാനമന്ത്രിയെ ലോക്സഭാ സെക്രട്ടറി ജനറൽ ക്ഷണിച്ചപ്പോൾ എൻഡിഎ അംഗങ്ങൾ വലിയ കരഘോഷം മുഴക്കി. ‘മോദി, മോദി’ എന്ന മുദ്രാവാക്യങ്ങളുമുയർന്നു. മന്ത്രിമാരിൽ സ്മൃതി ഇറാനിക്കും വലിയ കരഘോഷമാണു ലഭിച്ചത്.

കേരളത്തിൽ നിന്നുള്ള അംഗങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിയും പ്രതിജ്ഞയെടുത്തു. പ്രോടെം സ്പീക്കറായ വീരേന്ദ്രകുമാറിന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

വിവിധ ഭാഷകളിലാണ് അംഗങ്ങൾ പ്രതിജ്ഞയെടുത്തത്. പ്രധാനമന്ത്രിയും അമിത് ഷായുമടക്കം പല മന്ത്രിമാരും ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ആരോഗ്യമന്ത്രി ഹർഷ് വർധൻ സംസ്കൃതത്തിലാണു പ്രതിജ്ഞയെടുത്തത്.

തുടർന്നു മറ്റുചില ബിജെപി അംഗങ്ങളും സംസ്കൃതത്തിൽ പ്രതിജ്ഞാ വാചകം ചൊല്ലി. ശിവസേന അംഗങ്ങൾ ഭഗവാൻ പരമശിവന്റെ പര്യായമായ പരമേശ്വരന്റെ നാമത്തിലാണു പ്രതിജ്ഞയെടുത്തത്. പുതിയ ലോകത്തെത്തിയതു പോലെ പുതുമുഖ എംപിമാർ പാർലമെന്റ് ചുറ്റും നടന്നുകണ്ടു. 

പ്രതിപക്ഷ  വാക്ക് വിലപ്പെട്ടത്: മോദി

ന്യൂഡൽഹി ∙ എണ്ണം കുറഞ്ഞുപോയതു കൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 17–ാം ലോക്സഭയുടെ ആദ്യസമ്മേളനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

പ്രതിപക്ഷത്തിന്റെ ഓരോ വാക്കും വിലയേറിയതായാണു സർക്കാർ പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

പാർലമെന്റിലെത്തുന്നതു വരെയാണു മത്സരം. പാർലമെന്റിനകത്ത് പ്രതിപക്ഷവും ഭരണപക്ഷവുമില്ല. നിഷ്പക്ഷമായാണു കാര്യങ്ങൾ പരിഗണിക്കപ്പെടേണ്ടത്. രാഷ്ട്രീയത്തിനല്ല, രാജ്യതാൽപര്യത്തിനാണ് പാർലമെന്റിനകത്ത് പ്രാധാന്യം നൽകേണ്ടതെന്ന് മോദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com