പ്രതിപക്ഷത്തെ ഒന്നിച്ചു നിർത്താൻ യോഗം വിളിച്ച് സോണിയ
Mail This Article
ന്യൂഡൽഹി ∙ പാർലമെന്റ് സമ്മേളനം നിർണായക നടപടികളിലേക്കു കടക്കാനിരിക്കെ, പ്രതിപക്ഷ നിരയിലെ നീക്കങ്ങൾക്കു മുന്നിൽ നിന്ന് സോണിയ ഗാന്ധി.
നയപ്രഖ്യാപന ശേഷമേ ലോക്സഭാ നേതാവിനെ തീരുമാനിക്കുവെന്നു സൂചന നൽകിയിരുന്ന കോൺഗ്രസ് ഇന്നലെ അടിയന്തര പാർലമെന്ററി പാർട്ടി യോഗം വിളിച്ചു.
തൊട്ടു പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ യോഗവും പാർലമെന്റിൽ ചേർന്നു. സോണിയ മുൻകയ്യെടുത്തായിരുന്നു 2 യോഗങ്ങളും.
അടിയന്തര പ്രാധാന്യമുള്ള സ്പീക്കർ തിരഞ്ഞെടുപ്പ് അടക്കമുള്ള ചില വിഷയങ്ങൾ മാത്രമേ ചർച്ച ചെയ‌്തുള്ളുവെങ്കിലും പ്രതിപക്ഷ നിരയിലെ വിവിധ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞതു കോൺഗ്രസിനു വരുംദിവസങ്ങളിൽ നേട്ടമാവും.
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച യോഗത്തിലും നാളത്തെ സർവകക്ഷി എംപിമാരുടെ യോഗത്തിലും പങ്കെടുക്കണമോയെന്നതായിരുന്നു പ്രധാന ചർച്ചാ വിഷയം.
ഇക്കാര്യത്തിൽ ഇന്നു കൂടുതൽ ആശയവിനിമയം നടത്തിയ ശേഷം തീരുമാനമെടുക്കാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. അതേസമയം, ഡപ്യൂട്ടി സ്‌പീക്കർ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ സർക്കാർ നിലപാട് അറിഞ്ഞശേഷം മതി പ്രതികരണമെന്ന നിലപാടും യോഗം സ്വീകരിച്ചു.
ബിഎസ്പി, എസ്പി, ടിഡിപി എന്നീ കക്ഷികൾ യോഗത്തിൽ നിന്നു വിട്ടുനിന്നപ്പോൾ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, ഡിഎംകെയിൽ നിന്നു കനിമൊഴി, ടി.ആർ. ബാലു, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, എൻസിപിയുടെ സുപ്രിയ സുളെ, എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്പി), പി.കെ. കുഞ്ഞാലിക്കുട്ടി (ലീഗ്), തോമസ് ചാഴികാടൻ (േകരള കോൺ എം) എന്നിവരും പങ്കെടുത്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഇരുസഭകളിലും സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചും പ്രാഥമിക ചർച്ച നടന്നു.