ബി.കെ. ബിർല അന്തരിച്ചു
Mail This Article
മുംബൈ ∙ ഇന്ത്യൻ വ്യവസായരംഗത്തെ കുലപതികളിലൊരാളായ ബസന്ത് കുമാർ ബിർല (98) അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നു ചെറുമകൻ കുമാർമംഗലം ബിർലയ്ക്കൊപ്പം മുംബൈയിൽ കഴിയുകയായിരുന്നു. കൊൽക്കത്തയിലെ ബിർല പാർക്കിലെ വസതിയിലെത്തിച്ച് സംസ്കാരം ഇന്നു നടത്തും.
ഘനശ്യാംദാസ് ബിർലയുടെ ഇളയമകനായി 1921 ലാണു ബി.കെ. ബിർലയുടെ ജനനം. 15ാം വയസ്സു മുതൽ വ്യവസായരംഗത്തു സജീവമായ അദ്ദേഹം തുടർന്നു കേസോരാം ഇൻഡസട്രീസ് ചെയർമാനായി.
തുണിത്തരങ്ങൾ മുതൽ സിമന്റും ചായയും വരെ വിവിധമേഖലകളിൽ പടർന്നു പന്തലിച്ച വ്യവസായസാമ്രാജ്യത്തിന്റെ ഉടമയായി. സെഞ്ചുറി ടെക്സ്റ്റൈൽസ്, സെഞ്ചുറി എൻക, ജയശ്രീ ടീ, കേസോരാം ഇൻഡസട്രീസ് തുടങ്ങിയവ ബി.കെ. ബിർല ഗ്രൂപ്പിൽ ഉൾപ്പെട്ടതാണ്.
രാജസ്ഥാനിലെ പിലാനിയിൽ ബി.കെ. ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരിയും ആയിരുന്നു.
ഭാര്യ സരള ബിർല 2015 ൽ മരിച്ചു; ഏകമകൻ ആദിത്യ വിക്രം ബിർല 1995 ലും. മഞ്ജുശ്രീ ഖെയ്ത്താൻ, ജയശ്രീ മൊഹ്ത എന്നിവരാണ് മറ്റു മക്കൾ. ആദിത്യ ബിർലയുടെ മകനാണ് ഗൂപ്പ് ചെയർമാനായ കുമാർമംഗലം ബിർല. ബി.കെ. ബിർലയോടുള്ള ആദരസൂചകമായി മുംബൈയിലെ ബിർല ഓഫിസുകൾ ഇന്നു പ്രവർത്തിക്കില്ല.