ADVERTISEMENT

കൊച്ചി ∙ ഇറക്കുമതി തീരുവ വർധന സ്വർണത്തിന്റെ കള്ളക്കടത്ത് വർധിക്കാൻ ഇടയാക്കുമെന്ന് ആശങ്ക. ഒരു കിലോ സ്വർണം ഗൾഫിൽ നിന്നു കടത്തിയാൽ 2 ലക്ഷം മുതൽ 2.40 ലക്ഷം രൂപ വരെയാണു നിലവിൽ കള്ളക്കടത്തുകാരുടെ മാർജിൻ. 24 കാരറ്റ് തങ്കമാണു കടത്തുന്നത്. കള്ളക്കടത്ത് സ്വർണം ഇന്ത്യയിൽ വാങ്ങുന്നവർക്കു നൽകേണ്ട ഇളവ്, ടിക്കറ്റ് ചാർജ്, കാരിയർക്കു നൽകേണ്ടത് തുടങ്ങിയവയെല്ലാം കുറച്ചാൽ കിലോയ്ക്ക് ഒരു ലക്ഷം മുതൽ 1.25 ലക്ഷം രൂപ വരെയാണ് യഥാർഥ ലാഭം.

തീരുവ 12.50% ആക്കുന്നതോടെ കള്ളക്കടത്ത് സ്വർണത്തിന് ആവശ്യക്കാർ ഏറും. ഇതോടെ കിലോയ്ക്ക് 3 ലക്ഷം രൂപയെങ്കിലും കള്ളക്കടത്തുകാർക്കു ലഭിച്ചേക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗൾഫിൽ സ്വർണ വില വർധിച്ചതോടെ അടുത്തിടെയായി കള്ളക്കടത്തുകാരുടെ മാർജിൻ കുറഞ്ഞിരുന്നു.

തീരുവ ഇളവിൽ മാറ്റമില്ല

6 മാസം വിദേശത്തു കഴിഞ്ഞ പുരുഷന്മാർക്ക് 50,000 രൂപയുടെയും സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയുടെയും സ്വർണം തീരുവ അടയ്ക്കാതെ കൊണ്ടുവരാം. വിദേശത്തു പോകുമ്പോൾ കൈയിൽ വയ്ക്കുന്ന സ്വർണത്തിനു പുറമേയാണിത്. 6 മാസം വിദേശത്തു കഴിഞ്ഞവർക്ക് ഇതുവരെ ഒരു കിലോ സ്വർണം വരെ 10% തീരുവയടച്ചു കൊണ്ടുവരാൻ കഴിഞ്ഞിരുന്നു. ഇനി 12.50% തീരുവ അടയ്ക്കേണ്ടി വരും.

ഇന്നലെ കൂടി

സ്വർണവിലയിൽ ബജറ്റ് ഉടനടി ഫ്രതിഫലിച്ചു. ഇന്നലെ രാവിലെ പവന് 25,200 രൂപയ്ക്കു വ്യാപാരം നടന്ന സ്വർണത്തിന് ഉച്ചയോടെ 25,680 രൂപയായി ഉയർന്നു. 480 രൂപയുടെ കുതിപ്പ്.

സ്വർണ വ്യാപാരം വൻ പ്രതിസന്ധിയിലേക്കെന്ന് വ്യവസായികൾ

സ്വർണത്തിന്റെയും വജ്രത്തിന്റെയും ഇറക്കുമതി തീരുവ വർധിപ്പിച്ച നടപടി സ്വർണ വ്യാപാര മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വ്യവസായികൾ. ഇന്ത്യയിലേക്കു സ്വർണ കള്ളക്കടത്ത് വ്യാപിക്കാനും കണക്കിൽപെടാത്ത വിൽപന വർധിക്കാനും ഇത് ഇടയാക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ്. സ്വർണ മേഖലയ്ക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പറഞ്ഞു. നികുതിയില്ലാതെ സ്വർണം വാങ്ങുന്നത് സർക്കാർ തന്നെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com