ADVERTISEMENT

ന്യൂഡൽഹി ∙ സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങൾ സൂചിപ്പിച്ചും വലിയ പ്രഖ്യാപനങ്ങളില്ലാതെയും രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. പെട്രോളിനും ഡീസലിനും വില വർധിക്കും. ഇത് സാധനവില വർധനയിലേക്കു നയിക്കും. സ്വർണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ കൂട്ടി. ഇടത്തരക്കാർക്ക് അനുകൂലമായ ആദായ നികുതി നിർദേശങ്ങളുണ്ടായില്ല. ഇന്ദിരാ ഗാന്ധിക്കു ശേഷം ബജറ്റ് അവതരിപ്പിക്കുന്ന വനിത എന്ന റെക്കോർഡ് നിർമല സീതാരാമൻ സ്വന്തമാക്കി.

∙ ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ തുടർച്ച. 

∙ കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് കാര്യമായ ഊന്നലില്ല.

∙ വനിതാ മന്ത്രി അവതരിപ്പിച്ച ബ‍‍ജറ്റിൽ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് നാമമാത്ര പ്രഖ്യാപനങ്ങൾ.

∙പണത്തിനായി വിദേശ വിപണിയെ ആശ്രയിക്കും.

∙ പൊതുമേഖലാ ബാങ്കുകളെ ഉത്തേജിപ്പിക്കാൻ മൂലധന ഇനത്തിൽ 70,000 കോടി രൂപ.

∙ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ചും നികുതി പിരിവു കർശനമാക്കിയും പണം കണ്ടെത്തും. ഓഹരി വിറ്റഴിക്കലിലൂടെ 1.05 ലക്ഷം കോടി രൂപ ഈ വർഷത്തെ ലക്ഷ്യം.

∙ഡിജിറ്റൽ പണമിടപാടും ഇലക്ട്രിക് വാഹനങ്ങളും പ്രോത്സാഹിപ്പിക്കും.

∙വ്യോമയാന, മാധ്യമ (അനിമേഷൻ), ഇൻഷുറൻസ് മേഖലകളിലുൾപ്പെടെ വിദേശത്തുനിന്നു നേരിട്ടു മുതൽമുടക്ക്.

∙ ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് ഇന്ത്യയിലെത്തിയാലുടനെ ആധാർ നമ്പർ ലഭ്യമാക്കും.

∙ ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ പാൻ കാർഡിനു പകരം ആധാർ നമ്പർ മതിയാകും.

∙ കംപ്യൂട്ടർ സെർവറുകളും ലാപ്ടോപുകളും മറ്റും നിർമ്മിക്കുന്നതിന് വൻകിട പ്ലാന്റുകൾ സ്ഥാപിക്കാൻ നിക്ഷേപബന്ധിത നികുതിയിളവ്.

∙ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ നികുതി വ്യവസ്ഥകൾ ഉദാരമാക്കി.

പത്രക്കടലാസിന് 10% തീരുവ

പത്രങ്ങളും മാസികകളും അച്ചടിക്കുന്ന കടലാസിന് പുതുതായി 10% ഇറക്കുമതിത്തീരുവ ഏർപ്പെടുത്തി. ഇതുവരെ തീരുവ ഇല്ലായിരുന്നു. പുതിയ നികുതിനിർദേശം രാജ്യത്തെ അച്ചടിമാധ്യമങ്ങൾക്ക് കടുത്ത ഭീഷണിയാകും. 

കേരളത്തിന് നിരാശ

∙പ്രളയം കണക്കിലെടുത്ത് വായ്പാപരിധി വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. 

∙ കേരളത്തിൽ റെയിൽപാതയിരട്ടിപ്പിക്കലിന് നാമമാത്ര തുക – 258 കോടി

കേരളത്തിന് ഗുണം 

∙ കശുവണ്ടിപ്പരിപ്പിന് ഇറക്കുമതിത്തീരുവ 70% ആയി വർധിപ്പിച്ചു. കശുവണ്ടി മേഖലയ്ക്ക് ഗുണകരം

വില കൂടും

∙ പെട്രോൾ 

∙ ഡീസൽ 

∙ സ്വർണം 

∙ വെള്ളി 

∙ പത്രക്കടലാസ്

∙ സിഗററ്റ്, ബീഡി 

∙ പുകയില ഉൽപന്നങ്ങൾ 

∙ മൂക്കിൽപ്പൊടി 

∙ ഇറക്കുമതി വാഹനങ്ങൾ 

∙ വാഹനങ്ങളുടെ ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ

വിദേശ നിർമിതമെങ്കിൽ ഇവയ്ക്കും വില കൂടും 

∙ സ്പ്ലിറ്റ് എസി 

∙ ലൗഡ് സ്പീക്കർ

∙ സെറാമിക് റൂഫ് ടൈൽ, വോൾ ടൈൽ 

∙ ഡിജിറ്റൽ വിഡിയോ റെക്കോർ‍ഡർ 

∙ സിസിടിവി ക്യാമറ

∙ ഫർണിച്ചർ, ഗോവണികൾ തുടങ്ങിവയ്ക്കുള്ള സ്റ്റീൽ ഫിറ്റിങ്സ് 

∙ മാർബിൾ സ്ലാബ് 

∙ പ്ലാസ്റ്റിക് സാമഗ്രികൾ 

∙ പുസ്തകങ്ങൾ

വില കുറയും

∙ ഇലക്ട്രിക് വാഹനങ്ങൾ

∙ ഇലക്ട്രിക് വാഹനഭാഗങ്ങൾ അസംസ്കൃത കശുവണ്ടി

∙ കൃത്രിമ വൃക്കയ്ക്കുള്ള അസംസ്കൃത വസ്തുക്കൾ

∙ ഇറക്കുമതി ചെയ്യുന്ന കമ്പിളി

∙ ഇറക്കുമതി ചെയ്യുന്ന പ്രതിരോധ ഉപകരണങ്ങൾ

∙ ക്യാമറ മൊഡ്യൂൾ

∙ മൊബൈൽ ഫോൺ ചാർജറുകൾ

∙ സെറ്റ് ടോപ് ബോക്സ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com