ബജറ്റിൽ കർഷക രക്ഷയ്ക്ക് ചെലവില്ലാ മാർഗം
Mail This Article
ന്യൂഡൽഹി ∙ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ അടിസ്ഥാന പാഠങ്ങളിലേക്കു പോകാമെന്നായിരുന്നു ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. അതിനു വേണ്ടി സർക്കാർ ആശ്രയിക്കുന്നത് സുഭാഷ് പലേക്കർ വികസിപ്പിച്ചെടുത്ത ‘സീറോ ബജറ്റ് ഫാമിങ്’.
പ്രാദേശികമായി വിത്തു വികസിപ്പിച്ച്, രാസവള ഉപയോഗമില്ലാതെ, വിള വർധനയുണ്ടാക്കുന്ന പ്രകൃതി സൗഹൃദ കൃഷി രീതിയാണിത്.
2018 ൽ തന്നെ പലേക്കറുടെ സഹായത്തോടെ ചെലവില്ലാ കൃഷിക്കുള്ള പദ്ധതി തയാറാക്കാൻ നിതി ആയോഗ് ശ്രമം തുടങ്ങിയിരുന്നു.
പലേക്കർ രീതിയുടെ ശാസ്ത്രീയത ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (െഎസിഎആർ) വിലയിരുത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ തയാറാക്കിയ കൃഷി മാതൃകയാവും സർക്കാർ പ്രചരിപ്പിക്കുക.
സർക്കാർ എന്തു ചെയ്യും
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കിയ വിജയമാതൃകയും പരിഗണിക്കും. വായ്പ ആശ്രയിച്ചു കൃഷി ചെയ്യുന്ന രാജ്യത്തെ ബഹുഭൂരിപക്ഷം കർഷകരെ സ്വയംപര്യാപ്തരാക്കുകയെന്നതാണു പ്രധാന വെല്ലുവിളി.
പദ്ധതിക്കു കേന്ദ്രം പ്രത്യേക ധനസഹായം നൽകില്ല. നിലവിലെ കേന്ദ്ര പദ്ധതികളിൽ നിന്നുള്ള പണം വിനിയോഗിക്കാമെന്നാണു ബജറ്റ് നൽകുന്ന സൂചന. ചെലവില്ലാ കൃഷിയിൽ മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നതിന് ആശ്രയം നാടൻ പശുവാണ്. ഇവയ്ക്ക് സബ്സിഡി ഉറപ്പാക്കുക, പുതിയ കൃഷിരീതിയുടെ പ്രചാരണം തുടങ്ങി സർക്കാരിനു മുന്നിലെ കടമ്പകൾ ഏറെയാണ്.
നേട്ടമെന്ത്
വരുമാനം ഇരട്ടിയാവുന്നതെങ്ങനെയാണെന്ന ചോദ്യത്തിന് പലേക്കർ പ്രകൃതി കർഷക സമിതി പ്രസിഡന്റ് എം. കുര്യൻ പറഞ്ഞ ഉത്തരമിങ്ങനെ: കൃഷിച്ചെലവു കുറയുമ്പോൾ വരുമാനം കൂടും. വിളകൾക്കു വരുമാനം കിട്ടാത്തതിനൊപ്പം ഭീമമായ കൃഷി ചെലവു കൂടിയാണു കർഷകനെ തളർത്തുന്നത്. അതിനുള്ള പരിഹാരമാവും പുതിയ കൃഷിരീതി.