അമേഠി വീട്, കൈവിടില്ല: രാഹുൽ
Mail This Article
ന്യൂഡൽഹി ∙ ‘അമേഠിയോട് എനിക്കുള്ളത് വ്യക്തിപരമായ ബന്ധമാണ്. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം സഹായത്തിന് ഞാനുണ്ടാകും. പുലർച്ചെ നാലിനു പോലും നിങ്ങൾക്കെന്നെ വിളിക്കാം’ – തിരഞ്ഞെടുപ്പു തോൽവിക്കു ശേഷം യുപിയിലെ അമേഠിയിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിൽ പ്രവർത്തകരോടു രാഹുൽ ഗാന്ധി പറഞ്ഞു. 2004 മുതൽ അമേഠിയെ പ്രതിനിധീകരിക്കുന്ന രാഹുൽ ഇക്കുറി ബിജെപിയുടെ സ്മൃതി ഇറാനിയോടാണു തോറ്റത്.
‘ഞാൻ നിങ്ങളിലൊരാളാണ്. ഞാൻ ഇനിയും ഇവിടെ വരും. വയനാടിനായി എനിക്കു സമയം മാറ്റിവയ്ക്കേണ്ടതുണ്ട്. പക്ഷേ, അമേഠിയെ കൈവിടില്ല’ – ഗൗരിഗഞ്ചിൽ പ്രവർത്തകരുമായുള്ള ഒരു മണിക്കൂർ കൂടിക്കാഴ്ചയിൽ രാഹുൽ വ്യക്തമാക്കി.
തോൽവിയുടെ കാരണങ്ങൾ അദ്ദേഹം ചർച്ച ചെയ്തു. അടുത്തിടെ അന്തരിച്ച മുൻ ബ്ലോക്ക് പ്രസിഡന്റും കോൺഗ്രസ് പ്രാദേശിക നേതാവുമായ പ്രസാദ് ദ്വിവേദിയുടെ വസതിയിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
‘അമേഠിയിലെത്തിയപ്പോൾ സന്തോഷം തോന്നി, സ്വന്തം വീട്ടിലേക്കെത്തുന്നതു പോലെയാണ് ഈ വരവ്’ – രാഹുൽ ട്വിറ്ററിൽ കുറിച്ചു.