കർണാടക: എല്ലാ കണ്ണുകളും സുപ്രീം കോടതിയിൽ
Mail This Article
ബെംഗളൂരു ∙ ഇന്നലെ അർധരാത്രിക്കകം വിമത എംഎൽഎമാരുടെ രാജികളിൽ തീരുമാനമെടുക്കണമെന്ന സുപ്രീം കോടതി നിർദേശം അവഗണിച്ച് കർണാടക സ്പീക്കർ കെ.ആർ.രമേഷ് കുമാർ.
കോടതി നിർദേശ പ്രകാരം വിമതർ മുംബൈയിൽ നിന്നെത്തി ചട്ടപ്രകാരമുള്ള രാജിക്കത്ത് നേരിട്ട് നൽകിയെങ്കിലും ‘മിന്നൽവേഗത്തിൽ’ തീരുമാനമെടുക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി സ്പീക്കറും സുപ്രീം കോടതിയിൽ.
തന്റെ വിവേചനാധികാരത്തെ മാനിക്കണമെന്നും രാജിയിൽ തീരുമാനത്തിനു കൂടുതൽ സമയം വേണമെന്നും ചൂണ്ടിക്കാട്ടി സ്പീക്കർ നൽകിയ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കാനായി മാറ്റി. രാജി സ്വീകരിക്കാത്തതു ചോദ്യം ചെയ്തുള്ള വിമതരുടെ ഹർജിയിലും ഇന്നു വാദം കേൾക്കും.
വിമതരോടു നേരിട്ടു രാജി നൽകാനും സ്പീക്കറോട് ഉടൻ നടപടിയെടുക്കാനും നിർദേശിച്ച്, സുപ്രീം കോടതി ഇടപെട്ടതിനു തൊട്ടുപിന്നാലെയാണു രമേഷ് ഹർജി നൽകിയത്.