ADVERTISEMENT

ന്യൂഡൽഹി ∙ കർണാടകയിലെയും ഗോവയിലെയും സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി എംഎൽഎമാരെ അടർത്തിയെടുക്കുന്നുവെന്ന് ആരോപിച്ചു പാർലമെന്റിനു മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധം. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ആനന്ദ് ശർമ തുടങ്ങിയവർ നേതൃത്വം നൽകി.  

ജനാധിപത്യ സംരക്ഷണം ആവശ്യപ്പെടുന്ന പ്ലക്കാ‍ർഡുകളുയർത്തിയ അവർ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചു.  പ്രതിഷേധത്തിനിടെ, കടുത്ത ചൂടിൽ സോണിയ ഗാന്ധിക്കു ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടു. സഹ എംപിമാർ നിർബന്ധിച്ച് അവരെ ലോക്സഭയിലേക്ക് മാറ്റി. 

സഭയിൽ ശൂന്യവേളയിൽ വിഷയമുന്നയിക്കാൻ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി സമയം തേടിയെങ്കിലും സ്പീക്കർ അനുവദിച്ചില്ല. എന്നിട്ടും ബിജെപി നടപടികളെ വിമർശിച്ചു അധീർ സംസാരിച്ചെങ്കിലും സ്പീക്കർ മൈക്ക് അനുവദിച്ചില്ല. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

പിന്നാലെ, ഭരണപക്ഷ എംപി ശോഭ കരന്തലാജെയ്ക്കു സംസാരിക്കാൻ സ്പീക്കർ സമയം നൽകി. നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്കെതിരെ കോൺഗ്രസും ജെഡിഎസും നടത്തിയ നീക്കങ്ങൾ അവർ ചൂണ്ടിക്കാട്ടി. '

ഗോവ: ഘടകകക്ഷികളെ കൈവിട്ട് ബിജെപി

goa
ചന്ദ്രകാന്ത് കാവ്‍ലേക്കർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവർ ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയ്ക്കൊപ്പം ന്യൂഡൽഹിയിൽ

ന്യൂഡൽഹി∙ ഗോവയിൽ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമായതോടെ സഖ്യകക്ഷി മന്ത്രിമാരെ ഒഴിവാക്കുമെന്ന് അഭ്യൂഹം. ഇന്നലെ രാത്രി മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ബിജെപി അധ്യക്ഷൻ അമിത് ഷായുമായി ചർച്ച നടത്തി. 

സഖ്യകക്ഷികളായ ഗോവ ഫോർവേഡ് പാർട്ടിയുടെ 3 എംഎൽഎമാരും സർക്കാരിനെ പിന്തുണയ്ക്കുന്ന 3 സ്വതന്ത്രരും മന്ത്രിമാരാണ്. ഘടകകക്ഷി മന്ത്രിമാരിൽ ചിലരെയെങ്കിലും ഒഴിവാക്കാതെ ഇവരെ മന്ത്രിസഭയിലെടുക്കാനാവില്ല. പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കാവ്‍ലേക്കറിന് ഉപ മുഖ്യമന്ത്രി സ്ഥാനം നൽകാനിടയുണ്ട്. 40 അംഗ ഗോവ മന്ത്രിസഭയിൽ ബിജെപിക്ക് ഇപ്പോൾ 27 അംഗങ്ങളായി. കോൺഗ്രസ് 5 അംഗങ്ങളായി ചുരുങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com