തമാശക്കാരൻ, പക്ഷേ നിലപാടിൽ കാർക്കശ്യം; ശ്രദ്ധാകേന്ദ്രമായി കർണാടക സ്പീക്കർ രമേഷ് കുമാർ
Mail This Article
ബെംഗളൂരു ∙ വിമതരുടെ രാജി വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടതോടെ ശ്രദ്ധാകേന്ദ്രമാകുന്നത് കർണാടക നിയമസഭാ സ്പീക്കർ കെ.ആർ. രമേഷ് കുമാർ (70).
സരസൻ. സഭയിൽ നിർലോഭം തമാശ പറയുന്നയാൾ. എന്നാൽ നിലപാടിൽ കർക്കശക്കാരൻ. വൈകിയെത്തുന്ന മന്ത്രിമാരെ വരെ ശാസിക്കും. 2 മുറി വാടക വീട്ടിൽ ലളിത ജീവിതം. അയൽക്കാർക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ‘സ്പീക്കർ’ എന്ന ബോർഡ് പോലും വച്ചിട്ടില്ല. ജനിച്ചത് ദാരിദ്ര്യമുള്ള വലിയ കൂട്ടുകുടുംബത്തിലെന്നു പറയാൻ മടിയില്ല. 6 തവണ എംഎൽഎ. മുൻ മന്ത്രി. മുൻപു രണ്ടുവട്ടം സ്പീക്കർ. ചട്ടപ്രകാരം മാത്രം നടപടികൾ എടുക്കുന്നയാളെന്ന ഖ്യാതി. പക്ഷേ, ആറാം തീയതി കോൺഗ്രസ് – ദൾ എംഎൽഎമാർ കൂട്ടരാജിയുമായി എത്തിയപ്പോൾ ഓഫിസിൽ നിന്നു തന്ത്രപൂർവം മാറിക്കളഞ്ഞെന്ന് ആക്ഷേപം.
അന്ന് ഉച്ചവരെ ചേംബറിൽ ഉണ്ടായിരുന്നെന്നും സന്ദർശനത്തിന് ആരും മുൻകൂർ അനുമതി തേടിയിരുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ ന്യായം. പിന്നീടു ബെംഗളൂരുവിൽ തിരികെ എത്തിയത് എട്ടിന്.
വിമതരുടെ രാജിയിൽ 15 വരെയെങ്കിലും തീരുമാനം നീട്ടിക്കൊണ്ടു പോയി, സർക്കാരിന് കൂടുതൽ സാവകാശം നൽകാനാണു സ്പീക്കറുടെ ശ്രമമെന്നു ബിജെപി ആരോപിക്കുന്നു.