സ്റ്റേഷൻ പരിധിയിലെ പ്രശ്നങ്ങൾ മാറാൻ ആടുകളെ ബലിയർപ്പിച്ചു പൊലീസുകാർ
Mail This Article
കോയമ്പത്തൂർ ∙ സ്റ്റേഷൻ പരിധിയിൽ ആക്രമണങ്ങളും അപകടങ്ങളും കുറയാൻ ആടുകളെ ബലിയർപ്പിച്ചു പൊലീസുകാർ. കോവിൽപാളയം പൊലീസ് സ്റ്റേഷനിലാണു കഴിഞ്ഞ ബുധനാഴ്ച രാവിലെ നാലോടെ 2 ആടുകളെ ബലിയർപ്പിച്ചത്. മാംസം പാചകം ചെയ്തു പൊലീസുകാർക്കും ഏതാനും രാഷ്ട്രീയ പ്രവർത്തകർക്കും വിളമ്പിയതായും ആരോപണമുണ്ട്.
കരുമത്തംപട്ടി ഡിവിഷന്റെ കീഴിലെ കോവിൽപാളയം പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം അടക്കം കുറ്റകൃത്യങ്ങൾ പതിവാണ്.
മുൻ ഇൻസ്പെക്ടർ ശേഖരനെ കൈക്കൂലി കേസിൽ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഉദ്യോഗസ്ഥർ കഴിഞ്ഞ വർഷം അറസ്റ്റു ചെയ്തിരുന്നു. അടുത്തിടെ പൊലീസ് കോൺസ്റ്റബിൾ തിരുമൂർത്തി ആരോഗ്യ പ്രശ്നങ്ങളാൽ മരിച്ചു.
രണ്ടാഴ്ച മുൻപു സ്റ്റേഷൻ പരിധിയിലെ കീരനത്തു പന്നി വളർത്തു കേന്ദ്രത്തിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്നു തൊഴിലാളികൾ വിഷവായു ശ്വസിച്ചു മരിച്ചിരുന്നു. മോഷണം, കവർച്ചാ കേസുകളും ദുരന്തങ്ങളും തുടർക്കഥയായ സ്റ്റേഷൻ പരിധിയിൽ ആഴ്ചയിൽ ഒരാളെങ്കിലും അപകടത്തിൽ കൊല്ലപ്പെടുന്നുണ്ട്.
ആടിനെ ബലിയർപ്പിച്ചു(കിടാ വെട്ട്) അതിന്റെ രക്തം സ്റ്റേഷൻ പരിസരത്തു തളിച്ചാൽ പ്രശ്നങ്ങൾ നീങ്ങുമെന്നു നാട്ടുകാരിൽ ചിലരാണത്രെ നിർദേശിച്ചത്.
ഒരു രാഷ്ട്രീയ പാർട്ടിയാണ് ആടുകളെ സംഭാവന നൽകിയതെന്ന് അറിയുന്നു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് സൂപ്രണ്ട് സുജിത് കുമാർ കരുമത്തംപട്ടി സബ് ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഭാസ്കരനു നിർദേശം നൽകി.