വിശ്വാസവോട്ടിന് സമ്മതം: കുമാരസ്വാമി
Mail This Article
ബെംഗളൂരു/ന്യൂഡൽഹി ∙ വിമതപ്രശ്നത്തിൽ ആടിയുലയുന്നതിനിടെ, വിശ്വാസവോട്ട് തേടാൻ സമ്മതമാണെന്ന് കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. 10 വിമതരുടെയും സ്പീക്കറുടെയും ഹർജികൾ പരിഗണിച്ച സുപ്രീം കോടതി, ചൊവ്വാഴ്ച വരെ സംസ്ഥാനത്തു തൽസ്ഥിതി തുടരാൻ നിർദേശിച്ചു. അന്നുവരെ രാജി സ്വീകരിക്കാനോ എംഎൽഎമാരെ അയോഗ്യരാക്കാനോ ആകില്ലെന്ന ഉത്തരവ് വന്നതിനു പിന്നാലെയാണ്, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയാറാണെന്നു മുഖ്യമന്ത്രി പറഞ്ഞത്. സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പതിവുള്ള അനുശോചന പ്രമേയം അവതരിപ്പിക്കുന്നതിനിടെ, തനിക്കൊരു കാര്യം പറയാനുണ്ടെന്ന് അറിയിച്ചു കൊണ്ടായിരുന്നു കുമാരസ്വാമിയുടെ നാടകീയ നീക്കം. ഇതോടെ, പ്രതിപക്ഷ നേതാവ് യെഡിയൂരപ്പ ഉൾപ്പെടെയുള്ള ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയി.
ബിജെപി അവിശ്വാസ പ്രമേയവുമായി നീങ്ങും എന്നതിനാൽ ഒരു മുഴം മുൻപേ എറിയുകയായിരുന്നു മുഖ്യമന്ത്രി. തുടർന്നു നടന്ന സഭാ കാര്യോപദേശക സമിതി യോഗത്തിൽ 17ന് വിശ്വാസവോട്ടിനു കുമാരസ്വാമി അനുമതി തേടിയെങ്കിലും, 15ന് പ്രതിപക്ഷവുമായി ചർച്ച ചെയ്ത ശേഷം തീയതി നിശ്ചയിക്കാമെന്ന് സ്പീക്കർ അറിയിച്ചു.
കോൺഗ്രസും ദളും വിപ്പ് നൽകിയിരുന്നെങ്കിലും രാജിസമർപ്പിച്ച 16 വിമതരും സഭയിൽ ഹാജരായില്ല. ഇന്നലെ സഭ പിരിഞ്ഞതിനു പിന്നാലെ കോൺഗ്രസും ബിജെപിയും എംഎൽഎമാരെ റിസോർട്ടുകളിലേക്കു മാറ്റി. ദൾ എംഎൽഎമാർ കഴിഞ്ഞദിവസം മുതൽ റിസോർട്ടിലാണു താമസം.