ഹൈദരാബാദ് ‘ടിസി’ൽ വിദ്യാർഥികളുടെ നിരാഹാരസമരം
Mail This Article
ഹൈദരാബാദ് ∙ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (ടിസ്) ഫീസ് ഘടന മാറ്റിയതുൾപ്പെടെ നടപടികളിൽ പ്രതിഷേധിച്ചു വിദ്യാർഥി പ്രക്ഷോഭം. അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മലയാളികളുൾപ്പെടെ ഇരുപതോളം വിദ്യാർഥികൾ നിരാഹാരസമരം ആരംഭിച്ചു. ഹോസ്റ്റലിലെ 6 മാസത്തെ ഫീസ് ഒരുമിച്ച് മുൻകൂറായി നൽകണമെന്നു പുതുതായി വ്യവസ്ഥ ചെയ്തതു താങ്ങാനാകാതെ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള പല കുട്ടികൾക്കും പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്നു വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. ടിസ് ഡറക്ടറും ആക്ടിങ് ഡപ്യൂട്ടി ഡയറക്ടറും പ്രശ്നത്തിലിടപെട്ടു പരിഹാരമുണ്ടാക്കുന്നതുവരെ രാത്രിയും ക്യാംപസിൽത്തന്നെ തങ്ങാനാണു വിദ്യാർഥികുടെ തീരുമാനം. അധികൃതർ ഇന്നലെ വിദ്യാർഥികൾക്കു കൂടിക്കാഴ്ച നിഷേധിച്ചിരുന്നു.
പുതിയ ക്യാംപസിലേക്കു മാറിയശേഷം സ്വകാര്യ ഏജൻസിക്കാണു ഹോസ്റ്റൽ നടത്തിപ്പ്ചുമതല. ഹോസ്റ്റൽ ഫീസായി 1,5000 രൂപ 3 തവണയായും ഭക്ഷണത്തിന്റെ ഫീസ് ഓരോ മാസവും അടയ്ക്കുന്നതായിരുന്നു നേരത്തെയുള്ള പതിവ്. പുതിയ ഏജൻസി ഹോസ്റ്റൽ നടത്തിപ്പ് ഏറ്റെടുത്തതോടെ ആറു മാസത്തെ ഫീസ് മുൻകൂറായി അടയ്ക്കാൻ വ്യവസ്ഥ ചെയ്യുകയായിരുന്നു.
ഇതിനിടെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയുണ്ടായി മലയാളി വിദ്യാർഥികളുൾപ്പെടെ ആശുപത്രിയിലാകുകയും ചെയ്തു. ആശുപത്രിയിൽ കൊടുക്കാൻ പണമില്ലാത്തതിനാൽ പലർക്കും ഡിസ്ചാർജ് വാങ്ങി പോരേണ്ടിവന്നെന്നു വിദ്യാർഥികൾ പറയുന്നു.