ADVERTISEMENT

ശ്രീഹരിക്കോട്ട∙  ആദ്യവിക്ഷേപണം മാറ്റിവച്ചതിനെത്തുടന്ന്  ആശങ്കയുടെ കാർമേഘങ്ങൾ ഇന്നലെ ഉരുണ്ടുകൂടിയിരുന്നെങ്കിലും ഇസ്രൊ ചെയർമാൻ ഡോ.കെ.ശിവൻ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ മികച്ച ആത്മവിശ്വാസത്തിലായിരുന്നു. ഇത്തവണ ഒരു പിഴവും ഉണ്ടാകില്ലെന്ന‌ ഉറപ്പ് അവരുടെ വാക്കുകളിൽ സ്പഷ്ടമായിരുന്നു. 

ശ്രീഹരിക്കോട്ടയിലെ ഗാലറിയിൽ തടിച്ചുകൂടിയ ആയിരക്കണക്കിനു പേരെ അഭിവാദ്യം ചെയ്യാൻ വിക്ഷേപണത്തിനു മുൻപ് ശിവൻ നേരിട്ടെത്തി. ഇത്തവണ നമ്മൾ വിജയിക്കുമെന്ന് ഉറപ്പുനൽകിയാണ് അദ്ദേഹം മടങ്ങിയത്. അവസാനഘട്ട കൗണ്ട്ഡൗൺ  നടക്കുന്നതിനു മുൻപ് മിഷൻ കൺട്രോൾ സെന്ററിലെത്തിയ അദ്ദേഹം വിഎസ്‌എസ്‌സി ഡയറക്ടർ എസ്. സോമനാഥ്, മിഷൻ ഡയറക്ടർ റിതു കരിദൽ, പ്രോജക്ട് ഡയറക്ടർ എം. വനിത, ജിഎസ്എൽവി മിഷൻ ഡയറക്ടർ ജെ.ജയപ്രകാശ്, ഇസ്രൊ സാറ്റലൈറ്റ് സെന്റർ ഡയറക്ടർ പി. കുഞ്ഞികൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് ആശംസ നേർന്നിട്ടാണ് ഇരിപ്പിടത്തിലെത്തിയത്.

രാവിലെ മുതൽ പെയ്ത മഴ വിക്ഷേപണസമയമായതോടെ  മാറി.ചന്ദ്രയാൻ 2 ദൗത്യം കുതിച്ചുയരുന്നതു കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരും  ഗാലറിയിൽ സന്നിഹിതരായിരുന്നു. കഴിഞ്ഞയാഴ്ച തകരാർ കണ്ടെത്തിയ ക്രയോജനിക് സ്റ്റേജിലെ ഇന്ധനം നിറയ്ക്കൽ പൂർത്തിയായെന്ന അറിയിപ്പു വന്നതോടെ വലിയ ആശങ്കയൊഴിഞ്ഞു. അവസാനഘട്ട കൗണ്ട് ഡൗൺ തുടങ്ങിയതോടെ  എല്ലാവരുടെയും കണ്ണുകൾ ആകാശത്തായി. നിമിഷങ്ങൾക്ക് യുഗങ്ങളുടെ താമസം. 3,2,1,0.... ഇതാ ആ നിമിഷം എത്തിയിരിക്കുന്നു.

ഇന്ത്യൻ പതാക ആലേഖനം ചെയ്ത ജിഎസ്എൽവിയുടെ അഗ്രഭാഗം ആകാശത്തേയ്ക്ക് ഉയർന്നു. സ്വർണനിറമാർന്ന  അഗ്നിഗോളങ്ങൾ അകമ്പടിയായി. തൊട്ടടുത്ത നിമിഷം കാതടപ്പിക്കുന്ന ഹുങ്കാരശബ്ദം.ഓരോ ഇന്ത്യക്കാരനും അഭിമാനപൂർവം കയ്യടിച്ച നിമിഷം. കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രാർഥനകളുമായി ജിഎസ്എൽവി കുതിച്ചുയർന്നു, കാർമേഘപാളികളിൽ  മറഞ്ഞു. ഓരോ തുടർഘട്ടത്തിലെയും ഇന്ധനജ്വലനം വിജയകരമാണെന്ന  അറിയിപ്പ് വന്നുകൊണ്ടേയിരുന്നു.

ഒടുവിൽ 16.22ാം  മിനിറ്റ്...ജിഎസ്എൽവി ദൗത്യത്തിന്റെ വിക്ഷേപണഘട്ടം വിജയകരമായി പൂർത്തിയായി. മിഷൻ സെന്ററിലും സന്ദർശകഗാലറിയിലും  മീഡിയസെന്ററിലും  ആഹ്ലാദാരവം. ചന്ദ്രയാൻ പേടകത്തെ വേർപെടുത്തുന്ന ചിത്രം തൊട്ടുപിന്നാലെ സ്ക്രീനിൽ തെളിഞ്ഞു. പേടകത്തിൽ നിന്നുള്ള അറിയിപ്പുകൂടി വന്നതോടെ ഡോ.കെ.ശിവൻ സഹപ്രവർത്തകരെ  സ്നേഹപൂർവം ആലിംഗനം ചെയ്തു. 

തുടർന്നു വേദിയിൽ കയറി അദ്ദേഹം പ്രഖ്യാപിച്ചു....ഇതാ,ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നു.

ചരിത്രനേട്ടം: കെ.ശിവൻ

ശ്രീഹരിക്കോട്ട∙ ചന്ദ്രയാൻ 2 വിക്ഷേപണവിജയം ചരിത്രനേട്ടമെന്ന്  ഇസ്രൊ ചെയർമാൻ ഡോ. കെ. ശിവൻ. ചന്ദ്രയാൻ 2 വിക്ഷേപണത്തോടെ  ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിന്റെ ശേഷി 15 % വർധിച്ചതായി തെളിഞ്ഞു. 4 ടൺ ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കരുത്ത് ഇന്ത്യ നേടി. 

ചന്ദ്രയാൻ 2 വിക്ഷേപണം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള  ചരിത്രദൗത്യത്തിന്റെ തുടക്കം മാത്രമാണ്. ഒട്ടേറെ കടമ്പകൾ ഇനിയുമുണ്ട്. ആദ്യവിക്ഷേപണത്തിനിടെയുണ്ടായ  സാങ്കേതികത്തകരാർ  24 മണിക്കൂറിനകം കണ്ടെത്തി പരിഹരിക്കാൻ  കഴിഞ്ഞു. പിന്നീട് ഒന്നരദിവസത്തോളമെടുത്ത്  പരീക്ഷണങ്ങളിലൂടെ കാര്യക്ഷമത ഉറപ്പുവരുത്തി.

24 മണിക്കൂറും കഷ്ടപ്പെട്ടാണ് ഇസ്രൊ സംഘം തകരാർ പരിഹരിച്ചത്. ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ കാത്തിരുന്ന ദൗത്യമാണിത്. ഇന്ത്യയുടെ യശസ്സുയർത്തുന്ന ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനമർഹിക്കുന്നു–  അദ്ദേഹം പറഞ്ഞു. 

ആദിത്യ: ഇനി ലക്ഷ്യം സൂര്യൻ

ന്യൂ‍ഡൽഹി ∙‍ചന്ദ്രയാൻ 2 നു പിന്നാലെ സൂര്യനെക്കുറിച്ചു പഠിക്കാനുള്ള ദൗത്യത്തിന്റെ ഒരുക്കങ്ങളിൽ ഇസ്രൊ. സൂര്യമണ്ഡലത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കായി ആദിത്യ –എൽ1 അടുത്ത വർഷം ആദ്യപകുതിയിൽ വിക്ഷേപിക്കാനാണു പദ്ധതി.

മനുഷ്യനിർമിതമായ വസ്‌തുവിന് സൂര്യന്റെ അടുത്തെത്താൻ കഴിയുന്നതിന്റെ പരമാവധി എത്തുന്നതാകും ആദിത്യ. സൂര്യന്റെ പുറത്തുള്ള കൊറോണയെക്കുറിച്ചുള്ള  പഠനമാണ് ആദിത്യയുടെ ലക്ഷ്യം. കൊറോണയുടെ  ഉയർന്ന താപനിലയുടെ  സ്രോതസിനെക്കുറിച്ചായിരിക്കും  പ്രധാന ഗവേഷണം.

സൂര്യൻ പുറംതള്ളുന്ന വസ്‌തുക്കൾ, അവയ്‌ക്കും സൂര്യനും ഉണ്ടാകുന്ന പരിണാമങ്ങൾ, സൂര്യകിരണങ്ങൾ അന്തരീക്ഷത്തിലുണ്ടാക്കുന്ന പ്രതിപ്രവർത്തനങ്ങൾ തുടങ്ങിയവ ‘ആദിത്യ’യുടെ പഠനവിഷയങ്ങളാകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com