കർണാടകയിൽ വിമതരെ വിടാതെ കോൺഗ്രസും ദളും; വീണ്ടും അനുനയശ്രമം
Mail This Article
മുംബൈ ∙ കർണാടകയിൽ ബിജെപി സർക്കാർ നിയമസഭയിൽ വിശ്വാസം തെളിയിക്കുന്നതിനു മുൻപായി, തങ്ങളുടെ വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമത്തിലാണു കോൺഗ്രസും ദളും. പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു ഇതിനായി മുംബൈയിൽ തങ്ങുകയാണ്. മുംബൈയിലെ റിനൈസൻസ് ഹോട്ടലിലും പുണയിലെ ലോണാവാലയിലുമായാണു വിമതർ താമസിക്കുന്നത്.
എന്നാൽ, കോൺഗ്രസ്- ദൾ നേതാക്കൾ ഇവരുമായി കൂടിക്കാഴ്ച നടത്താതിരിക്കാൻ മഹാരാഷ്ട്ര പൊലീസ് ശക്തമായ സുരക്ഷാവലയം തീർത്തിരിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പിനു ശേഷമേ വിമതർ കർണാടകയിലേക്ക് മടങ്ങാനിടയുള്ളൂ. അയോഗ്യതാ നടപടിയുമായി സ്പീക്കർ മുന്നോട്ടു പോയില്ലെങ്കിൽ വിമതരിൽ ചിലർക്കു മന്ത്രിസ്ഥാനം ലഭിച്ചേക്കും. കോൺഗ്രസ് വിമതൻ രമേഷ് ജാർക്കിഹോളിക്ക് ഒരുഘട്ടത്തിൽ ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനം പോലും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ജാർക്കിഹോളി ഉൾപ്പെടെ 3 പേരെ സ്പീക്കർ അയോഗ്യരാക്കി. അതിനിടെ, മുഖ്യമന്ത്രിപദമേറ്റെടുത്തതിനു തൊട്ടുപിന്നാലെ കർഷകരെ കയ്യിലെടുക്കാൻ മുഖ്യമന്ത്രി യെഡിയൂരപ്പ. പ്രധാനമന്ത്രി കിസാൻ യോജനയ്ക്കു പുറമെ തന്റെ സർക്കാർ 4000 രൂപ വീതം കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നാണു പ്രഖ്യാപനം.
കണക്കിലെ കളികൾ
∙ബിജെപി പക്ഷത്ത്, കൂറുമാറിയ സ്വതന്ത്രൻ ഉൾപ്പെടെ 106 പേർ
∙224 അംഗ നിയമസഭയിൽ 3 അയോഗ്യരെ ഒഴിവാക്കിയാൽ നിലവിലെ അംഗബലം സ്പീക്കർ ഒഴികെ 221. ഇതനുസരിച്ച് കേവല ഭൂരിപക്ഷത്തിനു വേണ്ടത് 111.
∙14 വിമതരെ കൂടി (കോൺ-11, ദൾ-3) അയോഗ്യരാക്കുകയോ രാജി അംഗീകരിക്കുകയോ ചെയ്താൽ അംഗബലം 207. അപ്പോൾ കേവല ഭൂരിപക്ഷം 104.