രാഹുലിന്റെ പിൻഗാമി, ചർച്ച സജീവമാക്കി കോൺഗ്രസ്; പ്രസിഡന്റാകാനില്ലെന്ന് പ്രിയങ്ക
Mail This Article
ന്യൂഡൽഹി ∙ കർണാടക കൈവിട്ടതോടെ, പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ദൗത്യത്തിലേക്കു കോൺഗ്രസ്. കർണാടക വിഷയത്തിൽ തീരുമാനമാകും വരെ രാഹുൽ ഗാന്ധിയുടെ പിൻഗാമിയെ കണ്ടെത്തുന്നതു മാറ്റിവച്ച പാർട്ടി നേതൃത്വം, കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾക്കു വേഗം കൂട്ടി.
പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിനുള്ള പ്രവർത്തക സമിതി യോഗം ഓഗസ്റ്റ് ആദ്യ വാരം ചേർന്നേക്കുമെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. വിദേശത്തായിരുന്ന രാഹുൽ കഴിഞ്ഞ ദിവസം മടങ്ങിയെത്തി. പ്രസിഡന്റ് നിയമനം അനന്തമായി നീളുന്നതു പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് ഏതാനും സംസ്ഥാന ഘടകങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കർണാടകയ്ക്കു പിന്നാലെ മധ്യപ്രദേശിലും ഭരണം പിടിക്കാൻ ബിജെപി ശ്രമിച്ചാൽ ദേശീയതലത്തിൽ പ്രസിഡന്റില്ലാത്ത അവസ്ഥ പാർട്ടിയെ ഗുരുതര പ്രതിസന്ധിയിലാക്കുമെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ.
പ്രവർത്തക സമിതിക്കു മുൻപ് പ്രസിഡന്റിന്റെ കാര്യത്തിൽ അഭിപ്രായ ഐക്യമുണ്ടാക്കാൻ നേതാക്കൾ അനൗദ്യോഗിക യോഗങ്ങൾ ചേർന്നെങ്കിലും ഫലമുണ്ടായില്ല. പ്രസിഡന്റ് ആരാകണമെന്ന കാര്യത്തിൽ സോണിയ ഗാന്ധി മനസ്സു തുറന്നിട്ടില്ല.
അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്കു താനില്ലെന്ന് ഉന്നത നേതാക്കളെ പ്രിയങ്ക ഗാന്ധി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ പാർട്ടിയെ ഒറ്റക്കെട്ടായി നിലനിർത്താൻ പ്രിയങ്ക നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു. എന്നാൽ, യുപിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു താൽപര്യമെന്ന് അവർ വ്യക്തമാക്കി.
മിഷൻ 2022
∙ കിഴക്കൻ യുപിയുടെ ചുമതല വഹിക്കുന്ന പ്രിയങ്ക യുപി പര്യടനത്തിനൊരുങ്ങുന്നു. 2022 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയിൽ താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണു പര്യടനം. ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ, പ്രിയങ്കയുടെ നിർദേശപ്രകാരം സംസ്ഥാനത്ത് പാർട്ടിയുടെ ജില്ലാ ഘടകങ്ങൾ ഹൈക്കമാൻഡ് പിരിച്ചുവിട്ടിരുന്നു.
∙ വാഹനനിർമാണ മേഖലയിൽ 10 ലക്ഷം പേർക്കു തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. തൊഴിൽ നഷ്ടം, സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന നയങ്ങൾ എന്നിവയെക്കുറിച്ചു ബിജെപി പാലിക്കുന്ന മൗനം അപകടകരമാണ്– പ്രിയങ്ക ഗാന്ധി
English Summary: Priyanka Gandhi has turned down requests to take over as Congress president