ഉന്നാവ് ക്രൂരതയിൽ വിതുമ്പി സുപ്രീം കോടതിമുറി
Mail This Article
ന്യൂഡൽഹി ∙ ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തർപ്രദേശിൽനിന്നു ഡൽഹിയിലേക്കു മാറ്റാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു.
കോടതി നിർദേശിച്ചതനുസരിച്ച്, ലക്നൗ കലക്ടർ വൈകിട്ട് ആശുപത്രിയിലെത്തി 25 ലക്ഷം രൂപയുടെ ചെക്ക് പെൺകുട്ടിയുടെ അമ്മയ്ക്കു കൈമാറി.
കോടതിയുടെ മറ്റു നിർദേശങ്ങൾ: പെൺകുട്ടിക്കും അഭിഭാഷകനും കുടുംബങ്ങൾക്കും സിആർപിഎഫ് സുരക്ഷ നൽകണം. വാഹനാപകടക്കേസിൽ സിബിഐ അന്വേഷണം 7 ദിവസത്തിനകം തീർക്കണം. പരമാവധി 7 ദിവസം കൂടി ചോദിക്കാം. 15 ദിവസത്തിനകം കുറ്റപത്രം നൽകണം.
നിലവിലുള്ള 5 കേസുകളും യുപിയിൽ നിന്നു ഡൽഹിയിലേക്കു മാറ്റി. പീഡനക്കേസിൽ വിചാരണ തുടങ്ങി 45 ദിവസത്തിനകം തീർക്കണം. കുടുംബത്തിനു സമ്മതമെങ്കിൽ, പെൺകുട്ടിയുടെയും അഭിഭാഷകന്റെയും ചികിൽസ ഡൽഹിയിലേക്കു മാറ്റണം. കേസ് ഇന്നു വീണ്ടും പരിഗണിക്കും.
ചില പോക്സോ കേസുകളിലെ അമിക്കസ് ക്യൂറിയായ വി. ഗിരി ഉന്നാവ് കേസിന്റെ വിശദാംശങ്ങൾ വിവരിച്ചപ്പോൾ കോടതിമുറിയിൽ വികാരാധീനനായി. ‘ഈ രാജ്യത്ത് എന്താണു സംഭവിക്കുന്നത്?’ എന്ന ചോദ്യവുമായി ചീഫ് ജസ്റ്റിസും ആശങ്കയിൽ പങ്കുചേർന്നു.
എംഎൽഎയെ ബിജെപി പുറത്താക്കി;nഅറിയിപ്പില്ല
ന്യൂഡൽഹി ∙ ഉന്നാവ് പീഡനക്കേസ് പ്രതിയായ കുൽദീപ് സെൻഗർ എംഎൽഎയെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി ബിജെപി. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നുമില്ല. കുൽദീപിനെ മുൻപേ സസ്പെൻഡ് ചെയ്തിരുന്നതായി വക്താവ് ജി.വി.എൽ. നരസിംഹ റാവു പറഞ്ഞു.