ADVERTISEMENT

2016 ഡിസംബറിൽ വൃക്ക മാറ്റിവയ്ക്കാൻ സുഷമ സ്വരാജ് ആശുപത്രിയിലായപ്പോൾ ഓഫിസിലേക്ക് കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നുൾപ്പെടെ എത്തിയ പല ഇമെയിലുകളിലും ഫോൺ സന്ദേശങ്ങളിലും ഒരു വാഗ്ദാനമാണുണ്ടായിരുന്നത്: ‘പ്രിയപ്പെട്ട സുഷമാജിക്ക് വൃക്ക നൽകാൻ തയാറാണ്.’

അവരിൽ മിക്കവരും സുഷമയോടു സംസാരിച്ചിട്ടില്ല, നേരിട്ടു കണ്ടിട്ടുപോലുമില്ല. എന്നിട്ടും സുഷമ അവർക്ക് മനസ്സുകൊണ്ട് കൂടപ്പിറപ്പായിരുന്നു. വിഷമസന്ധിയിൽ സുഷമയുടെ സഹായം ലഭിച്ചത് അവരിൽ പലരും പരാമർശിച്ചു.

മനസ്സുകളെ സ്പർശിച്ച മന്ത്രിയെ വോൾ സ്ട്രീറ്റ് ജേർണൽ 2017 ൽ വിശേഷിപ്പിച്ചു: ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ്.

‘നമ്മുടെ മകളാണ്...’

തിരഞ്ഞെടുപ്പിനു ശേഷവും മൽസരമെന്ന രീതി ഡൽഹി രാഷ്ട്രീയത്തിൽ ശീലമായിക്കഴിഞ്ഞു. അപ്പോഴും, സുഷമയമെന്ന വ്യക്തി വേറിട്ടുനിന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ മൽസരം അവസാനിച്ചെന്നും പാർലമെന്റിനു പുറത്ത് പ്രതിപക്ഷമില്ലെന്നും അവർ കരുതി. ബെള്ളാരിയിൽ വാശിയോടെ പോരാടി പരാജയപ്പെട്ട ശേഷം കണ്ടപ്പോൾ, സോണിയ ഗാന്ധിയെ ഗാഢമായി ആലിംഗനം ചെയ്തു.

ഡി. രാജയ്ക്ക്, മകൾ അപരാജിതയ്ക്കെതിരെ കെട്ടിച്ചമച്ച കഥകളുടെ പേരിൽ, ഭീഷണി ഫോൺ വിളികൾ വിദേശത്തു നിന്നു വരുന്നതായി വിദേകാര്യ മന്ത്രാലയ കൺസൾട്ടേറ്റിവ് കമ്മിറ്റി യോഗത്തിൽ സീതാറാം യച്ചൂരി പറഞ്ഞു. ഉടനെ സുഷമയുടെ മറുപടി: ‘അതൊന്നും കാര്യമാക്കേണ്ടതില്ല. അപരാജിത നമ്മുടെ മകളാണ്.’

‘എന്റെ മകളെപ്പോലെ നോക്കണം’

മുഖ്യമന്ത്രിയെ പാർട്ടിയിൽ നിന്നു പുറത്താക്കിയ മന്ത്രിയാണ് സുഷമ! 1977 ൽ, 25ാം വയസ്സിൽ ഹരിയാനയിലെ ജനതാ സർക്കാരിൽ സുഷമ മന്ത്രിയായി. തീരെ ചെറുപ്പമായതിനാൽ മന്ത്രിയാക്കേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രി ദേവിലാലിന്റെ നിലപാട്. സുഷമ മന്ത്രിയെന്ന പാർട്ടി നേതൃത്വത്തിന്റെ തീരുമാനം ദേവിലാൽ അംഗീകരിക്കേണ്ടിവന്നു.

എന്നാൽ, 3 മാസം തികയും മുൻപേ ഫരീദബാദിൽ പൊതുസമ്മേളനത്തിൽ ദേവിലാൽ പറഞ്ഞു: കഴിവില്ലാത്തയാളാണ് സുഷമ. മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുകയാണ്.

വിവരമറിഞ്ഞ് സോഷ്യലിസ്റ്റ് നേതാവ് മധുലിമായെയും സുഷമയും പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖറിനെ കണ്ട് പറഞ്ഞു. പുറത്താക്കും മുൻപ് രാജിവയ്ക്കാൻ തയ്യാറെന്നും സുഷമ പറഞ്ഞു. പാർട്ടിയുടെ ദേശീയ നേതൃത്വമറിയാതെ അത്തരം കടുംകൈയൊന്നും ദേവിലാൽ ചെയ്യില്ലെന്നു ചന്ദ്രശേഖർ ആശ്വസിപ്പിച്ചു.

പിന്നാലെ, ചന്ദ്രശേഖർ, ദേവിലാലിനെ വിളിച്ച് കാര്യം തിരക്കി. സുഷമ പറഞ്ഞതു ശരിയെന്നു സ്ഥിരീകരിച്ചു. തീരുമാനം മാറ്റില്ലെന്നുകൂടി ദേവിലാൽ പറഞ്ഞു. എങ്കിൽ 15 ദിവസത്തെ നോട്ടിസ് നൽകി പാർട്ടിയിൽനിന്നു തന്നെ പുറത്താക്കുമെന്നും പുതിയ മുഖ്യമന്ത്രി വരുമെന്നും ചന്ദ്രശേഖർ.

ദേവിലാൽ ഡൽഹിയിലേക്കു പാഞ്ഞു, ചരൺ സിങ്ങിനെ കണ്ടു സങ്കടം പറഞ്ഞു. ചരൺ സിങ്, ചന്ദ്രശേഖറിനോടു കാര്യമന്വേഷിച്ചു. അച്ചടക്ക ലംഘനം ബോധ്യമായപ്പോൾ ചരൺ സിങ് പറഞ്ഞു: ദേവിലാലിനെ പുറത്താക്കുക. അങ്ങനെ

പ്രശ്നമവസാനിച്ചു, സുഷമ മന്ത്രിയായും ദേവിലാൽ മുഖ്യമന്ത്രിയായും തുടർന്നു. തന്റെ മകളെപ്പോലെ കരുതി സുഷമയെ സംരക്ഷിക്കണമെന്ന് ദേവിലാലിനെ ചന്ദ്രശേഖർ ഉപദേശിക്കുകയും ചെയ്തു.

‘രാവിലെ ഉണർന്നപ്പോൾ ചൗക്കിദാർ!’

ഗവർണറാകുന്ന സുഷമയെ അഭിനന്ദിച്ച് മന്ത്രി ഹർഷ്‌വർധൻ ചെയ്ത ട്വീറ്റ് പെട്ടെന്നു പിൻവലിച്ചു. പാർട്ടിയിലെ അനൗദ്യോഗിക വിരമിക്കൽ പ്രായമായ 75 തികയാൻ 8 വർഷം ബാക്കിയുള്ളപ്പോഴാണ് സുഷമ വിരമിച്ചതും ഡൽഹിയിൽ ദവൻ ദീപ് അപ്പാർട്ട്മെന്റ്സിലെ സ്വന്തം ഫ്ലാറ്റിലേക്കു മാറിയതും. ഗവർണറാവാൻ സുഷമ താൽപര്യപ്പെട്ടില്ല.

ലോക്സഭയിലേക്കു മൽസരിച്ചില്ലെങ്കിലും 2ാം മോദി മന്ത്രിസഭയിലും താനുണ്ടാവുമെന്നും രാജ്യസഭാംഗമാകുമെന്നും സുഷമ പ്രതീക്ഷിച്ചിരുന്നു.

സുഷമയുടെ മികവറിയുന്നവരും അങ്ങനെ കരുതി. കഴിഞ്ഞ മേയ് 30ന് രാഷ്ട്രപതി ഭവന്റെ മുറ്റത്തെ വേദിയിൽ സുഷമയുടെ പേര് എവിടെയെന്നു പലരും തിരഞ്ഞു. വേദിയിലല്ല, സദസിലാണ് തനിക്ക് ഇരിപ്പിടമെന്ന് അറിഞ്ഞശേഷമാണ് സുഷമ ചടങ്ങിനെത്തിയത്.

തനിക്കു കീഴിൽ വിദേശകാര്യ സെക്രട്ടറിയായിരുന്ന എസ്. ജയ്ശങ്കർ വിദേശകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു സാക്ഷിയാകാൻ.

തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങാൻ ആരോഗ്യം അനുവദിക്കുന്നില്ലെന്നതായിരുന്നു പാർട്ടിയോടു ചോദിക്കാതെതന്നെ, മൽസരിക്കില്ലെന്നു പ്രഖ്യാപിക്കാൻ കാരണം. താൻ ജനത്തിന്റെ ചൗക്കിദാറെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

ഉടനെ, ട്വിറ്റർ അക്കൗണ്ടിൽ പേരിനു മുന്നിൽ ചൗക്കിദാർ ചേർക്കാൻ ബിജെപി മന്ത്രിമാരുടെയും നേതാക്കളുടെയും തിരക്ക്. വൈകിമാത്രം, പേരിനു മുന്നിൽ ചൗക്കിദാർ ചേർത്തവരുടെ ഗണത്തിലായിരുന്നു സുഷമ.

പിന്നാലെ, സുഷമയുടെ ഭർത്താവ് ട്വീറ്റ് ചെയ്തു: ‘ഞാൻ രാവിലെ ഉണർന്നപ്പോൾ എന്റെ ഭാര്യ ചൗക്കിദാറായി മാറിയിരിക്കുന്നു.’ മൽസരിക്കാനില്ലെന്ന സുഷമയുടെ പ്രഖ്യാപനവും കൗശലിന്റെ പരിഹാസവും പാർട്ടി നേതൃത്വത്തിനു സ്വീകാര്യമല്ലായിരുന്നു.

‘ചൊവ്വയിലുമെത്തിക്കും സഹായം’

2103 ൽ പാർട്ടിയിൽ കലാപക്കൊടിയുയർത്താൻ എൽ.കെ. അഡ്വാനിക്കൊപ്പം സുഷമയുമുണ്ടായിരുന്നു. ആ വർഷം ജൂണിൽ ഗോവയിലെ ദേശീയ നിർവാഹക സമിതിയിൽ നരേന്ദ്ര മോദിയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണനായകനായി തീരുമാനിക്കുമ്പോൾ സുഷമ പരസ്യമായി പ്രതിഷേധിച്ചു.

സെപ്റ്റംബറിൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുമ്പോഴും പ്രതിഷേധിച്ചു. എന്നാൽ, പാർട്ടിയുടെ തീരുമാനത്തെ അംഗീകരിച്ചു.

മോദി പ്രധാനമന്ത്രിയായി. സുഷമയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സംഘ് പരിവാർ നേതൃത്വത്തിന്റെ ഇടപെടലുണ്ടായി. ആദ്യം വനിതാ–ശിശുക്ഷേമം സുഷമയ്ക്കായി നിർദേശിക്കപ്പെട്ടെങ്കിലും പിന്നീടത് വിദേശകാര്യമായി മാറി.

യുപിഎയിൽ പ്രത്യേക മന്ത്രാലയമായിരുന്ന പ്രവാസികാര്യം, മോദി സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗമാക്കി. വിദേശകാര്യത്തിന്റെ കടിഞ്ഞാണിൽ പ്രധാനമന്ത്രിയുടെ ഓഫിസ് പിടിമുറുക്കിയപ്പോൾ, പ്രവാസികളുടെ ക്ഷേമത്തിൽ ഏറെ ശ്രദ്ധിക്കാൻ സുഷമയ്ക്ക് അവസരമായി.

ട്വിറ്റർ മിനിസ്റ്റർ എന്നു സ്േനഹപൂർവം വിശേഷിപ്പിക്കപ്പെട്ട സുഷമയുടെ, നിങ്ങൾ ചൊവ്വയിൽ നിന്നു സഹായമഭ്യർഥിച്ചാൽ അതിനും ഇന്ത്യൻ എംബസിയുണ്ടാവുമെന്ന ട്വീറ്റ് വൈറലുമായി.

‘നോക്കൂ, ഞാൻ മിൽഖാ സിങ്ങല്ല’

ഭാര്യ ചൗക്കിദാറായെന്ന പരാമർശത്തിലൂടെ ബിജെപിയെ പരോക്ഷമായി പരിഹസിച്ചെങ്കിലും സുഷമ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്നു പിൻമാറിയപ്പോൾ ഏറെ സന്തോഷിച്ചത് സ്വരാജ് കൗശലാണ്. അടിയന്തരാവസ്ഥക്കാലത്ത്, 1975 ജുലൈ 13 നായിരുന്നു പ്രണയ വിവാഹം.

തിരഞ്ഞെടുപ്പു രാഷ്ട്രീയം മതിയാക്കാൻ സുഷമ തീരുമാനിച്ചപ്പോൾ സ്വരാജ് ട്വീറ്റ് ചെയ്തു: ‘ഇനി തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന തീരുമാനത്തിനു വളരെ നന്ദി. മിൽഖാ സിങ് പോലും ഓട്ടം നിർത്തിയ കാലമുണ്ടെന്ന് ഓർക്കുന്നു.

47 വർഷമായി ഞാനും പിന്നാലെ ഓടുന്നു. ഞാൻ പഴയ 19 വയസ്സുകാരനല്ല. ശ്വാസമെടുക്കാൻ പ്രയാസമുണ്ട്.’’ പ്രണയകാലവും ചേർത്തായിരുന്നു പരാമർശം. വിവാഹത്തിന്റെ 44ാം വാർഷികമാഘോഷിച്ച് ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോഴാണ് സുഷമ വിടവാങ്ങിയത്.

‘അവൾ ഇന്ത്യയുടെ മകൾ’

sushma-mute
സുഷമ സ്വരാജിന്റെ ചിത്രത്തിനു സമീപം ഗീത

2015 സെപ്റ്റംബറിൽ ഉത്തരേന്ത്യയിലെ 4 മുഖ്യമന്ത്രിമാർക്ക് വിദേശകാര്യ മന്ത്രിയുടെ കത്ത്. കത്തിലൊരു ചോദ്യമുണ്ടായിരുന്നു: ഏതു സംസ്ഥാനത്തെ, ഏതു കുടുംബത്തിലെ മകളാണ് പാക്കിസ്ഥാനിലുള്ള ഗീത? ചോദ്യത്തിന് ഇന്നും കൃത്യമായ ഉത്തരമില്ല.

13 വർഷം മുൻപ് എങ്ങനെയോ പാക്കിസ്ഥാനിൽ എത്തിപ്പെട്ട ഗീത മടങ്ങിവന്നു. അവളെ മാറോടുചേർത്തുനിർത്തി സുഷമ പറഞ്ഞു: ഇവൾ ഇന്ത്യയുടെ മകളാണ്.

ബധിരയും മൂകയുമായ ഗീത ഇന്നലെ ഇൻഡോറിലെ ക്ഷേമമന്ദിരത്തിനു മുന്നിൽ നിന്ന് ആംഗ്യഭാഷയിൽ സുഷമയെന്ന മാതൃവാൽസല്യത്തെ അനുസ്മരിച്ചു.

ഒൗദ്യോഗിക കൃത്യനിർവഹണത്തിനപ്പുറമുള്ള സേവനങ്ങൾ ആവശ്യമാണോയെന്ന് പലപ്പോഴും സർക്കാരിൽ വിമർശനമുയർന്നത് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഓർക്കുന്നു. അപ്പോഴൊക്കെ തന്റെ സമീപനത്തെക്കുറിച്ച് സുഷമയ്ക്കു വ്യക്തതയുണ്ടായിരുന്നു. ഒൗദ്യോഗികമെന്നത് ഒൗപചാരികമാകരുത്, അതിൽ മാനുഷിക സ്പർശവും ചേരണമെന്ന്.

ഉസ്മയെന്ന ഡൽഹിക്കാരിയെ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചപ്പോഴും ഒൗപചാരികതകളിലൊതുങ്ങിയില്ല സുഷമയുടെ നടപടികൾ. യെമനിൽ ബന്ദിയാക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിൽ മോചിതനായപ്പോൾ സുഷമ അതിനെ ഇന്ത്യ കാത്തിരുന്ന വാർത്തയെന്ന് വിശേഷിപ്പിച്ചു.

‘എനിക്കു ഷാങ്ഹായ് കാണണം’

സുഷമയെ വേറിട്ട വ്യക്തിത്വമെന്നു വിശേഷിപ്പിക്കാൻ പല കാരണങ്ങളുണ്ട്. ഉദ്യോഗസ്ഥർക്ക് അർഹമായ പരിഗണന നൽകും, വിദേശയാത്രകളിൽ എല്ലാവരുടെയും ക്ഷേമമുറപ്പാക്കും; വിദേശ നേതാക്കളുമായുള്ള ചർച്ചയ്ക്കു മുൻപ് ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിക്കുമ്പോൾ കുറിപ്പുകളെടുക്കാതെ ശ്രദ്ധയോടെ കേൾക്കും, സംശങ്ങളുണ്ടെങ്കിൽ ചോദിക്കും. തുടർന്ന്, നിലപാട് വ്യക്തതയോടെ അവതരിപ്പിക്കും.

ഏതു രാജ്യത്തിന്റെയും നേതാവുമായും ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ ഒൗപചാരികതയ്ക്കപ്പുറമുള്ള ഊഷ്മളത സൃഷ്ടിക്കാൻ സുഷമയ്ക്കു സാധിച്ചു. ഒരിക്കൽ ചൈനീസ് വിദേശകാര്യ മന്ത്രിയോട് സുഷമ പറഞ്ഞു: ‘ഞാൻ ഷാങ്ഹായ് കണ്ടിട്ടില്ല. വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി അവിടെ നടത്തിയാൽ മതി.’

ചൈന സമ്മതിച്ചു, ഷാങ്ഹായ്ക്കു സമീപം അവർ വേദിയൊരുക്കി. വിദേശ നേതാക്കളുമായുള്ള ചർച്ചയിൽ ഭാഷയുടെ കാര്യത്തിൽ സുഷമയ്ക്കൊരു തത്വമുണ്ടായിരുന്നു. മറുവശത്തെ നേതാവ് ഇംഗ്ലിഷിലാണ് സംസാരിക്കുന്നതെങ്കിൽ സുഷമയും ഇംഗ്ലിഷിൽ സംസാരിക്കും. അല്ലെങ്കിൽ, സുഷമ ഹിന്ദിയിൽ സംസാരിക്കും.

വിദേശകാര്യമന്ത്രാലയത്തിന്റെ ഗരിമ നിലനിർത്തിയ സുഷമ

ആഗ്ര ഉച്ചകോടി പൊളിച്ചത് സുഷമയുടെ ഇടപെടലാണെന്ന് വിദേശകാര്യം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ പറയും. വാജ്പേയി – മുഷ്റഫ് ഉച്ചകോടി പുരോഗമിക്കുന്നതിനിടെ, സുഷമ മാധ്യമപ്രവർത്തകരുടെ താവളത്തിലെത്തി. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയെന്ന നിലയിൽ ക്ഷേമമന്വേഷിക്കാനുള്ള വരവ്.

മന്ത്രിയോട് എന്തെങ്കിലും ചോദിക്കാനുണ്ടോയെന്ന് ഒപ്പമുള്ള ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ, കശ്മീർ വിഷയത്തെക്കുറിച്ച് എന്നു ചിലർ പറഞ്ഞു. സുഷമയുടെ മറുപടി: ‘കശ്മീർ ഇവിടെ വിഷയമല്ല. മറ്റു വിഷയങ്ങളാണു സംസാരിക്കുന്നത്.’ ടിവി ചാനലുകൾ ഈ പരാമർശം ഫ്ലാഷ് ചെയ്തതോടെ പാക്കിസ്ഥാനിൽ സൈനിക വൃത്തങ്ങളിൽ അതു ചർച്ചയായി. ഉച്ചകോടിയുടെ ഫലത്തെ അതു സ്വാധീനിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫിസ് വിദേശനയത്തിന്റെ രൂപീകരണത്തിലും പ്രയോഗത്തിലും പിടിമുറുക്കിയപ്പോഴും, മന്ത്രാലയത്തിന്റെ ഗരിമ നിലനിൽക്കുന്നുവെന്ന് സുഷമ ഉറപ്പാക്കി.

പരിധികൾ അറി‍ഞ്ഞുകൊണ്ടുതന്നെ പെരുമാറി. ബാലാക്കോട്ട് ആക്രമണത്തിനു ശേഷം ഇന്ത്യയുടെ നിലപാട് ശാക്തിക പ്രാധാന്യമുള്ള രാജ്യങ്ങളോടു വിശദീകരിക്കുന്നതിലും അവരുടെ വിശ്വാസം സമ്പാദിക്കുന്നതിലും സുഷമ ശ്രദ്ധേയമായ ഇടപെടലാണു നടത്തിയത്. അപ്പോഴും, തന്റെയും മന്ത്രാലയത്തിന്റെയും പങ്കിന് പ്രത്യേകമായ മാധ്യമശ്രദ്ധ വേണ്ടെന്നു സുഷമ താൽപര്യപ്പെട്ടു.

1996 ൽ 13 ദിവസം മാത്രമുണ്ടായിരുന്ന വാജ്പേയി സർക്കാരിൽ സുഷമ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരിക്കുമ്പോഴാണ് ലോക്സഭാ നടപടികളുടെ സജീവസംപ്രേക്ഷണത്തിനു തീരുമാനിക്കുന്നത്.

വിശ്വാസവോട്ടിന്റെ ചർച്ചയിലെ തീപ്പൊരി പ്രസംഗത്തിൽ സോമനാഥ് ചാറ്റർജി 2 തവണ സുഷമയുടെ പേരു പരാമർശിച്ചു: സുഷമയുടെ പ്രസംഗത്തിന്റെ മികവിനെ പ്രകീർത്തിക്കാനും സജീവ സംപ്രേക്ഷണം സാധ്യമാക്കിയതിനും. എന്താണു ഭരണപക്ഷം ചെയ്യുന്നതെന്നും രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ താൽപര്യപ്പെടുന്ന മറ്റുള്ളവർ എന്തു ചെയ്യുന്നുവെന്നും ജനത്തിനു കാണാൻ സൗകര്യമൊരുക്കിയതിനും... നിറഞ്ഞ ചിരിയായിരുന്നു സുഷമയുടെ മറുപടി.

മദർ തെരേസയെ വിശുദ്ധയെന്നു നാമകരണം ചെയ്യുന്ന ചടങ്ങിനുള്ള ഇന്ത്യൻ സംഘത്തെ സുഷമയാണു നയിച്ചത്. അന്ന്, ഫ്രാൻസിസ് മാർപാപ്പയുമായി അരമണിക്കൂറോളം ചർച്ച നടത്തി.

ഇന്ത്യയുടെ മതനിരപേക്ഷതയും സമാധാന താൽപര്യങ്ങളും ക്രൈസ്തവരുടെ സംഭാവനകളും സുഷമ പറഞ്ഞു. ബാല്യകാലത്തെയും സ്കൂൾ പഠനകാലത്തു സ്വാധീനച്ചവരെയും കുറിച്ചും അവർ വാചാലയായത് അന്ന് ഒപ്പമുണ്ടായിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫ് ഓർമ്മിക്കുന്നു. മാർപാപ്പ ഇന്ത്യ സന്ദർശിക്കണമെന്ന താൽപര്യവും സുഷമ അന്ന് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com