സുഷമ സ്വരാജിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; ആ പുഞ്ചിരി ഇനി ഒാർമ
Mail This Article
ന്യൂഡൽഹി ∙ സുഷമ സ്വരാജിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാർ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബെ അടക്കമുള്ള വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ലോധി റോഡ് ശ്മശാനത്തിൽ സുഷമ ഓർമകളിലലിഞ്ഞു.
വികാരാധീനനായി കാണപ്പെട്ട മുതിർന്ന നേതാവ് എൽ.കെ. അഡ്വാനിയും വിലാപയാത്രയിൽ ശ്രദ്ധേയ സാന്നിധ്യമായി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ.
ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ സുഷമയുടെ വീട്ടിലും പാർട്ടി ആസ്ഥാനത്തും ശ്മശാനത്തിലും അന്തിമോപചാരമർപ്പിക്കാനെത്തി.
എയിംസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് സുഷമയുടെ അന്ത്യം സ്ഥിരീകരിച്ചത്.
രാത്രി പന്ത്രണ്ടരയോടെ ജനപഥിൽ കേരള ഹൗസിന് എതിർവശത്തെ വീട്ടിലെത്തിച്ച ഭൗതിക ദേഹത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കേരള എംപിമാർ തുടങ്ങിയവർ ശ്രദ്ധാഞ്ജലിയർപ്പിച്ചു.