18 വർഷത്തിനിടയിലെ ആദ്യ വെക്കേഷൻ; ഭയം ഞാൻ അറിഞ്ഞിട്ടില്ല: മോദി
Mail This Article
ന്യൂഡൽഹി ∙ ഭയം എന്താണെന്നു താൻ അറിഞ്ഞിട്ടില്ലെന്നും എന്താണ് അതെന്നു വിശദീകരിക്കാനോ അതെങ്ങനെ നേരിടണമെന്ന് ആളുകൾക്കു പറഞ്ഞുകൊടുക്കാനോ പോലും തനിക്കറിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്കവറി ചാനലിലെ പ്രശസ്തമായ ‘മാൻ വേഴ്സസ് വൈൽഡ്’ ഷോയിൽ ബ്രിട്ടിഷ് സാഹസിക സഞ്ചാരിയായ അവതാരകൻ ബെയർ ഗ്രിൽസുമൊത്തുള്ള യാത്ര ഇന്നലെ രാത്രി 9നായിരുന്നു സംപ്രേഷണം.
മഴയും തണുപ്പും കൂസാതെ, കൊടുംകാട്ടിൽ നടന്നും നദിയിലൂടെ യാത്ര ചെയ്തും ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയപാർക്കിലെ വനത്തിലായിരുന്നു യാത്ര. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുൾപ്പെടെയുള്ളവർ ഈ ഷോയിൽ അതിഥികളായെത്തിയിട്ടുണ്ട്. പ്രകൃതിയോടിണങ്ങി ജീവിച്ചതിന്റെ അനുഭവവും വന്യജീവി സംരക്ഷണത്തിന്റെ ആവശ്യകതകളും മോദി പങ്കുവച്ചു. മോദിയുടെ സംഭാഷണത്തിലെ പ്രസക്തഭാഗം:
ഭയം ഞാൻ അനുഭവിച്ചിട്ടില്ല. അതെന്താണെന്നുതന്നെ എനിക്കറിയില്ല. ക്രിയാത്മകതയാണു ശക്തി. അതിനാൽ നിരാശ ഇല്ല. രാജ്യത്തിനും വികസനത്തിനും വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നതാണു സന്തോഷം. ഇന്നത്തെ സഞ്ചാരം ഒരു വിനോദയാത്രയെന്നു സങ്കൽപിച്ചാൽ ഗുജറാത്തിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതു മുതലുള്ള 18 വർഷത്തിനിടയിലെ എന്റെ ആദ്യത്തെ വെക്കേഷനാണിത്. പ്രധാനമന്ത്രിപദം സ്വപ്നമായിരുന്നില്ല. ഉത്തരവാദിത്തപൂർവം ജോലി ചെയ്യുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ. സ്ഥാനലബ്ധികളൊന്നും തലക്കനമായി മാറാറില്ല.