ഉന്നാവ് പീഡനക്കേസിൽ രഹസ്യവിചാരണ
Mail This Article
ന്യൂഡൽഹി ∙ ബിജെപി പുറത്താക്കിയ എംഎൽഎ കുൽദീപ് സിങ് സെൻഗറിനെതിരായ ഉന്നാവ് പീഡനക്കേസിൽ രഹസ്യവിചാരണ നടത്താൻ തീസ് ഹസാരി കോടതി ഉത്തരവിട്ടു. സാക്ഷികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. സാക്ഷികളുടെ വിവരങ്ങൾ വെളിവാകും വിധം വാർത്ത നൽകരുതെന്നു മാധ്യമങ്ങൾക്ക് ഉത്തരവു നൽകി. കേസിൽ 52 സാക്ഷികളുണ്ട്.
സെൻഗറിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകളിൽ മാറ്റം ആവശ്യമുണ്ടോയെന്നു ഇന്നു കോടതി തീരുമാനിക്കും. പെൺകുട്ടിയുടെ അച്ഛന്റെ കസ്റ്റഡി മരണത്തിലും മർദിച്ച കേസിലും സെൻഗറിനെയും പ്രതിചേർത്തു. സെൻഗറിന്റെ സഹോദരൻ അതുൽ സിങ്, മാഖി സ്റ്റേഷനിലെ 3 പൊലീസുകാർ തുടങ്ങി 9 പേരെയാണ് നേരത്തേ സിബിഐ പ്രതിചേർത്തിരുന്നത്. പൊലീസുകാരുടെ ജാമ്യം കോടതി റദ്ദാക്കി.
ഇതേസമയം, ഉന്നാവ് പെൺകുട്ടിക്കും കുടുംബത്തിനുമെതിരായ കേസുകളിൽ യുപി സർക്കാരിനോട് റിപ്പോർട്ട് തേടണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് എല്ലാ കേസുകളിലും ഇടപെടാൻ വിസമ്മതിച്ചത്.
ഇതുമായി ബന്ധപ്പെട്ട 4 കേസുകൾ സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് തീസ് ഹസാരി കോടതിയിലേക്കു മാറ്റിയത്. ആകെ ഇരുപതോളം കേസുകളുണ്ട്. കേസ് വീണ്ടും 19നു പരിഗണിക്കും.