കടൽവഴി ഭീകരാക്രമണ സാധ്യത: മുംബൈയിൽ കനത്ത സുരക്ഷ
Mail This Article
മുംബൈ ∙ കടൽ വഴി ഭീകരാക്രമണത്തിനു സാധ്യതയെന്ന രഹസ്യ വിവരത്തെത്തുടർന്ന് തീരദേശസേനയും നാവികസേനയും മുംബൈയിൽ സുരക്ഷ കർശനമാക്കി.
കശ്മീർ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവജാഗ്രതാ നിർദേശം നൽകിയിരുന്നു.
മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും തീരത്തെ 70 കേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇവിടെ കൂടുതൽ ശേഷിയുള്ള ലൈറ്റുകളും ഘടിപ്പിച്ചു.
മാലിന്യം നിക്ഷേപിക്കുന്ന പെട്ടികൾ പരിശോധിക്കും. കണ്ടൽക്കാടുകൾ, മൽസ്യബന്ധന ജെട്ടികൾ എന്നിവിടങ്ങൾ പ്രത്യേകം ശ്രദ്ധിക്കാൻ മൽസ്യത്തൊഴിലാളികളോടും തീരദേശസേന അഭ്യർഥിച്ചു.
മുംബൈ നഗരത്തിൽ 40,000 പൊലീസുകാരെയാണു സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്സ്ചേഞ്ച്, ഭാഭ ആറ്റമിക് റിസർച് സെന്റർ, വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി തന്ത്രപ്രാധാന സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി.