കശ്മീർ സന്ദർശനം: വാക്പോര് തുടർന്ന് രാഹുലും ഗവർണറും
Mail This Article
ന്യൂഡൽഹി ∙ കശ്മീർ സന്ദർശനം സംബന്ധിച്ചു വാക്പോര് തുടർന്ന് രാഹുൽ ഗാന്ധിയും ഗവർണർ സത്യപാൽ മാലിക്കും.
രാഹുലിന്റെ സന്ദർശനത്തിന് ഉപാധികൾ വച്ചിട്ടില്ലെന്നും വ്യാജ വാർത്തകളുടെ അടിസ്ഥാനത്തിൽ കശ്മീർ വിഷയം രാഷ്ട്രീയവൽക്കരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ഗവർണറുടെ ഓഫിസ് ആരോപിച്ചു.
തനിക്കു കശ്മീർ സന്ദർശിക്കാൻ പ്രത്യേക വിമാനം ആവശ്യമില്ലെന്നും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി മാത്രം ലഭ്യമാക്കിയാൽ മതിയെന്നുമുള്ള രാഹുലിന്റെ ട്വിറ്റർ കുറിപ്പിനോടു പ്രതികരിക്കുകയായിരുന്നു ഗവർണർ.
രാഷ്ട്രീയ നേതാക്കളുടെ സംഘവുമായി കശ്മീരിലെത്താൻ തയാറെടുക്കുന്ന രാഹുൽ, താഴ്‍വരയിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണ്.
സന്ദർശനത്തിന് അനുമതി നൽകുന്ന കാര്യം പരിശോധിക്കാൻ പൊലീസിനും അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസത്തെ തന്റെ ട്വീറ്റിനോടുള്ള ഗവർണറുടെ മറുപടി വളരെ ദുർബലമാണെന്നു പ്രതികരിച്ച രാഹുൽ, ഉപാധികളില്ലാത്ത സന്ദർശനത്തിനുള്ള ക്ഷണം സ്വീകരിക്കുന്നതായി അറിയിച്ചു. തനിക്ക് എപ്പോൾ കശ്മീർ സന്ദർശിക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു.
കശ്മീർ: രാഷ്ട്രീയമായി കാണരുതെന്ന് രജനീകാന്ത്
ചെന്നൈ∙ കശ്മീർ വിഷയം നയതന്ത്രപരമായി കൈകാര്യം ചെയ്തതിനാലാണു നരേന്ദ്ര മോദിയെയും അമിത് ഷായയെയും കൃഷ്ണനോടും അർജുനനോടും താരതമ്യം ചെയ്തതെന്നു നടൻ രജനീകാന്ത്. കശ്മീരിലെ നുഴഞ്ഞു കയറ്റമാണു തീവ്രവാദം വളർത്തിയത്. കേന്ദ്ര നടപടി ഭീകര പ്രവർത്തനങ്ങൾക്കു തടയിടും.
രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തിയെടുത്ത തീരുമാനത്തെ അതേ അർഥത്തിൽ മനസ്സിലാക്കാതെ രാഷ്ട്രീയവൽക്കരിക്കാനാണു ചിലർ ശ്രമിക്കുന്നത്.
രാജ്യസുരക്ഷയാണു പ്രധാനം. എന്തൊക്കെ വിഷയങ്ങൾ രാഷ്ട്രീയവൽക്കരിക്കണമെന്നു പല നേതാക്കൾക്കും അറിയില്ലെന്നും രജനീകാന്ത് പറഞ്ഞു.