ഗുണ്ടൽപേട്ടിൽ അഞ്ചംഗ കുടുംബം വെടിയേറ്റ് മരിച്ച നിലയിൽ
Mail This Article
ബത്തേരി ∙ മൈസൂരുവിൽനിന്നെത്തിയ അഞ്ചംഗ കുടുംബം ഗുണ്ടൽപേട്ടിലെ കൃഷിയിടത്തിൽ വെടിയേറ്റു മരിച്ച നിലയിൽ. മൈസൂരു ഡഡ്ഡഗള്ളി ഓംപ്രകാശ് (38), ഭാര്യ നിഹാരിക (30), മകൻ ആര്യകൃഷ്ണ (6), ഓംപ്രകാശിന്റെ പിതാവ് നാഗരാജ് ഭട്ടാചാര്യ (65), മാതാവ് ഹേമരാജ് (60) എന്നിവരാണു മരിച്ചത്.
ഗുണ്ടൽപേട്ട-ഊട്ടി ദേശീയപാതയിൽ ഗുണ്ടൽപേട്ടിൽനിന്നു 2 കിലോമീറ്റർ അകലെ റോഡിൽനിന്നു 100 മീറ്റർ ഉള്ളിലായി മഹേഷ് ചന്ദ്ര എന്നയാളുടെ കൃഷിയിടത്തിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. ഗർഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്ന ശേഷം ഓംപ്രകാശ് ആത്മഹത്യ ചെയ്തുവെന്നാണു പൊലീസ് നൽകുന്ന വിവരം. ബിസിനസ് തകർച്ചയാകാം കാരണമെന്നും പറയുന്നു.
മൈസൂരുവിൽനിന്നു 2 ദിവസം മുൻപെത്തിയ ഇവർ ഗുണ്ടൽപേട്ട–ബത്തേരി റൂട്ടിലെ ലോഡ്ജിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ 3 മണിയോടെ ഓംപ്രകാശും കുടുംബാംഗങ്ങളും കാറിൽ പുറത്തുപോയി. ഇനി ഞങ്ങളാരും ഉണ്ടാകില്ലെന്നും വാഹനം വന്നെടുത്തുകൊള്ളണമെന്നും ഡ്രൈവറോട് ഓംപ്രകാശ് ഫോണിൽ വിളിച്ചു പറഞ്ഞു. ഗൺമാൻ നാഗേഷിന്റെ കൈത്തോക്കാണ് ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു. ഓംപ്രകാശിനു റിയൽ എസ്റ്റേറ്റ്, ക്വാറി ബിസിനസുകളുണ്ടായിരുന്നു. പൊലീസ് നടപടികൾ പൂർത്തിയാക്കി. ഓംപ്രകാശിന്റെ ബന്ധുക്കൾ സംഭവ സ്ഥലത്തെത്തി.