ADVERTISEMENT

ന്യൂഡൽഹി ∙ ഹിമാചൽപ്രദേശിൽ പേമാരിയിൽ 3 ജീവൻ കൂടി പൊലിഞ്ഞതോടെ ആകെ മരണം 25 ആയി. പ്രളയവും മണ്ണിടിച്ചിലും മൂലം അഞ്ഞൂറോളം പേർ കുടുങ്ങിക്കിടക്കുകയാണ്. 574 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ വക്താവ് പറഞ്ഞു. 24 മണിക്കൂർ കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പു പ്രവചനം. 

മഴയിൽ ഉത്തരാഖണ്ഡിൽ 10 പേർ മരിച്ചു. ഉത്തരകാശി ജില്ലയിൽ ഒട്ടേറെപ്പേരെ കാണാതായി. ഹരിദ്വാറിലും ഋഷികേശിലും ഗംഗാ നദിയിലെ ജലനിരപ്പ് അപകടനിലയിലെത്തി. 

യമുനാ നദിയിൽ ജലനിരപ്പ് അപകടനില കടന്നതോടെ ഡൽഹിയിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണു ജലനിരപ്പ് അപകടനിലയായ 205.33 മീറ്ററിനു മുകളിലായത്. തമിഴ്നാട്ടിലെ 11 ജില്ലകളിൽ മിതമായ തോതിൽ മഴ തുടരുകയാണ്. 

കശ്മീരിലെ താവി നദിയിൽ കുടുങ്ങിയ 4 മത്സ്യത്തൊഴിലാളികളെ വ്യോമസേന രക്ഷിച്ചു. നിർമാണം പുരോഗമിക്കുന്ന പാലത്തിന്റെ കൽക്കെട്ടിൽ അഭയം തേടിയ 2 പേരെ ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്താണു രക്ഷിച്ചത്. മറ്റ് 2 പേരെ എയർലിഫ്റ്റ് ചെയ്യുന്നതിനിടെ കയർ പൊട്ടിയതു പരിഭ്രാന്തി പടർത്തി. കുത്തിയൊഴുകുന്ന നദിയിൽ വീണ ഇവർ നീന്തി കരയിലെത്തുമ്പോഴേക്കും സേന രക്ഷിച്ചു.

പഞ്ചാബിലെ പ്രളയബാധിത മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനത്തിന് 100 കോടി രൂപ മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രഖ്യാപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com