ബാങ്ക് വായ്പ കേസ്; കമൽനാഥിന്റെ അനന്തരവൻ രതുൽ പുരി അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി ∙ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവൻ രതുൽ പുരിയെ 354 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പു കേസിൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണു കേസ്. തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത ശേഷം രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തി. കോടതി 6 ദിവസത്തെ ഇഡി കസ്റ്റഡി അനുവദിച്ചു.
മോസർ ബെയർ ഇലക്ട്രോണിക്സ് കമ്പനി ഉടമകളിലൊരാളായ രതുൽ ബാങ്കുകളിൽ നിന്ന് 2009 മുതൽ വ്യാജരേഖ ചമച്ച് വായ്പയെടുത്തെന്നും പണം വക മാറ്റിയെന്നും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയാണു പരാതി നൽകിയത്.
മുൻകൂർ ജാമ്യം ലഭിച്ചില്ല. രതുൽ, കമ്പനി മാനേജിങ് ഡയറക്ടറും പിതാവുമായ ദീപക് പുരി, അമ്മ നിത തുടങ്ങിയവർക്കെതിരെ സിബിഐ കേസുമുണ്ട്.
രതുലിനെതിരെ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാട് ഉൾപ്പെടെ മറ്റു കേസുകളുമുണ്ട്. അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നു കമൽനാഥ് ആരോപിച്ചു.