50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിച്ച് റെയിൽവേ
Mail This Article
ന്യൂഡൽഹി ∙ ഗാന്ധിജയന്തി ദിനം മുതൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗം റെയിൽവേ നിരോധിച്ചു. പ്ലാറ്റ്ഫോമിലും ട്രെയിനിലും കച്ചവടക്കാർ പുനരുപയോഗിക്കാവുന്ന സഞ്ചിയിൽ സാധനങ്ങൾ നൽകണം. ശുദ്ധജല കുപ്പികൾ ഉപയോഗ ശേഷം തിരികെവാങ്ങാന്‍ ഐആർസിടിസി സംവിധാനമൊരുക്കും. പ്ലാസ്റ്റിക് കുപ്പികൾ പൊടിക്കുന്ന മെഷീനുകൾ ഉടൻ സ്ഥാപിക്കും. ജീവനക്കാർ പ്ലാസ്റ്റിക് ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്നും റെയിൽവേ മന്ത്രാലയത്തിന്റെ സർക്കുലറിൽ നിർദേശിച്ചു.
പ്ലാസ്റ്റിക്കിന് എവ‘റെസ്റ്റ്’
കഠ്മണ്ഡു ∙ പ്ലാസ്റ്റിക് കെണിയിൽ നിന്ന് എവറസ്റ്റ് പർവതത്തെ രക്ഷിക്കാൻ നേപ്പാൾ. എവറസ്റ്റ് ഉൾപ്പെടുന്ന കുമ്പു പസങ് ലാമു റൂറൽ മുനിസിപ്പാലിറ്റി പരിധിയിലാണ് 30 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ജനുവരി മുതൽ നിരോധിക്കുന്നത്.
ഈ വർഷം എവറസ്റ്റിൽ നിന്ന് 10 ടൺ മാലിന്യമാണു ശേഖരിച്ചത്. 6 വർഷം മുൻപ്, പർവതാരോഹക സംഘങ്ങൾക്ക് 4,000 ഡോളർ ഡിപ്പോസിറ്റ് ഏർപ്പെടുത്തിയിരുന്നു. സംഘത്തിലെ ഓരോരുത്തരും മുകളിൽ നിന്ന് 8 കിലോ മാലിന്യം താഴെയെത്തിച്ചാൽ തുക തിരികെ നൽകാൻ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും പകുതിയോളം പേർ മാത്രമാണു സഹകരിച്ചത്.