രാജീവ് ഗൗബ കാബിനറ്റ് സെക്രട്ടറി
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയെ (60) അടുത്ത കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. 2 വർഷമാണ് കാലാവധി. ജാർഖണ്ഡ് കേഡറിലെ 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് പഞ്ചാബ് സ്വദേശിയായ ഗൗബ.
കാബിനറ്റ് സെക്രട്ടേറിയറ്റിൽ ആദ്യം ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി നിയമിതനാകുന്ന ഇദ്ദേഹം പിന്നീട് പി.കെ. സിൻഹയുടെ പിൻഗാമിയായി ചുമതലയേൽക്കും.
2017 ഓഗസ്റ്റ് 31 മുതൽ ആഭ്യന്തര സെക്രട്ടറിയാണ്. നഗരവികസന മന്ത്രാലയ സെക്രട്ടറി, ആഭ്യന്തര വകുപ്പിൽ അഡീഷനൽ സെക്രട്ടറി തുടങ്ങിയ പദവികൾ നേരത്തെ വഹിച്ചു. ജാർഖണ്ഡിൽ 15 മാസം ചീഫ് സെക്രട്ടറിയായിരുന്നു.
2016 ലാണ് കേന്ദ്രസർവീസിലേക്ക് തിരികെയെത്തിയത്. രാജ്യാന്തര നാണയനിധിയിൽ 4 വർഷം ഇന്ത്യയുടെ പ്രതിനിധിയായിരുന്നു.
ആഭ്യന്തര സെക്രട്ടറിയെന്ന നിലയിൽ ആഭ്യന്തര സുരക്ഷ, ഭീകരവാദം, മാവോയിസ്റ്റ് ഭീഷണി തുടങ്ങിയ വിഷയങ്ങളായിരുന്നു ഗൗബ കൈകാര്യം ചെയ്തിരുന്നത്.
കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനത്തിനു പിന്നിലെ മുഖ്യശിൽപി ആയിരുന്നു ഇദ്ദേഹം.