പുതുമോദിയുടെ മുഖം
Mail This Article
മോദിയുടെ ചാണക്യൻ എന്നായിരുന്നു ബിജെപിയിലെ മുതിർന്ന നേതാക്കൾ അരുൺ ജയ്റ്റ്ലിയെ വിശേഷിപ്പിച്ചിരുന്നത്. ഇരുവരും തമ്മിൽ അസാധാരണമായ രസതന്ത്രം നിന്നിരുന്നു. നരേന്ദ്രമോദിയുടെ ആദ്യമന്ത്രിസഭയിൽ ആരാണ് രണ്ടാമൻ എന്നൊരു ചോദ്യം ഉയർന്നിരുന്നില്ല– കാരണം അത് അരുൺ ജയ്റ്റ്ലി തന്നെ ആയിരുന്നു.
അമൂല്യരത്നം എന്നാണ് മോദി ജയ്റ്റ്ലിയെ വിശേഷിപ്പിച്ചത്. 2014 ലെ തിരഞ്ഞെടുപ്പിൽ അമൃത്‍സറിൽ നിന്നു ജയ്റ്റ്ലി ലോക്സഭയിലേക്കു മത്സരിച്ചപ്പോഴായിരുന്നു മോദി ഇങ്ങനെ പറഞ്ഞത്. ഒരിക്കലും ലോക്സഭയിൽ അംഗമാകാൻ ജയ്റ്റ്ലിക്കു കഴിഞ്ഞില്ല. അക്കാര്യത്തിൽ മൻമോഹൻ സിങ്ങും ജയ്റ്റ്ലിയും ഒരു പോലെയാണ്.
ഗുജറാത്തിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ കളംമാറ്റത്തിന് അരങ്ങൊരുക്കിയവരിൽ പ്രധാനിയാണ് അരുൺ ജയ്റ്റ്‌ലി. പാർട്ടിയിൽ മോദിക്കെതിരെ പടയൊരുക്കം നടന്നപ്പോഴെല്ലാം വിശ്വസ്തനായ ജയറ്റ്‌ലി, മോദിക്കു വേണ്ടി നിലകൊണ്ടു. 2002ൽ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിലും മോദിക്കുവേണ്ടി ക്യാംപെയ്ൻ നയിച്ചത് ജയ്റ്റ്‌ലിയാണ്.