ADVERTISEMENT

മനാമ∙ ഗൾഫ് മേഖലയിലെ ഏറ്റവും പുരാതനമായ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ (ശ്രീനാഥ്ജി ക്ഷേത്രം) പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയത് വിശ്വാസികളുടെ മനംകവർന്ന്. അതീവ സുരക്ഷ ഒരുക്കിയിരുന്നതിനാൽ കുറച്ചുപേരെ മാത്രമേ ക്ഷേത്രത്തിലേക്ക് കടത്തി വിട്ടിരുന്നുള്ളൂ. ഇന്ത്യയുടെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് എല്ലാവരെയും അഭിനന്ദിച്ച മോദി ബഹ്റൈൻ രാജാവിനോടും ഭരണകൂടത്തോടും എല്ലാ സഹായങ്ങൾക്കും നന്ദിയും അറിയിച്ചു.

നാഷനൽ സ്റ്റേഡിയത്തിൽ ഇരുപതിനായിരത്തോളം ആളുകളെ വാക്ധോരണിയിലൂടെ കയ്യിലെടുത്ത മോദി ഇന്നലെ ക്ഷേത്രത്തിൽ നടത്തിയതു ചെറുപ്രസംഗം. കശ്മീർ തീരുമാനത്തിനെതിരെ പാക്കിസ്ഥാൻ സ്വദേശികൾ ബഹ്റൈനിൽ പ്രകടനം നടത്തിയിരുന്നതിനാൽ അതീവ ജാഗ്രതയാണ് എങ്ങും പുലർത്തിയിരുന്നത്. ഹെലിക്കോപ്റ്ററിൽ പല തവണ സൈന്യം റോന്ത് ചുറ്റി. വൻ വാഹനവ്യൂഹത്തിന്റെ അകമ്പടിയിലുമാണ് മോദി സ്റ്റേഡിയത്തിലേക്കു വന്നതും മടങ്ങിയതും. 

അൽ ഗുദൈബിയ കൊട്ടാരത്തിൽ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ നൽകിയ വിരുന്നിൽ പ്രധാനമന്ത്രിക്കൊപ്പം വ്യവസായ പ്രമുഖരും പങ്കെടുത്തു. എം.എ യൂസഫലി, ഡോ.ബി.രവിപിള്ള, ഡോ. ബി.ആർ ഷെട്ടി, ഡോ.വർഗീസ് കുര്യൻ,മുഹമ്മദ് ദാദാഭായി,വി.കെ.രാജശേഖരൻപിള്ള തുടങ്ങിയവർ പ്രധാനമന്ത്രിയെ സന്ദർശിച്ച് ആശംസയറിയിച്ചു. ബഹ്റൈനിൽ ആകെ 4 ലക്ഷം ഇന്ത്യക്കാരാണുള്ളത്.

സൗദി അറേബ്യ, യുഎഇ...ഇപ്പോൾ ബഹറൈനും

Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്റൈനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഗൾഫ് രാജ്യങ്ങളിലുള്ള സ്വീകാര്യതയുടെ അടയാളമായി ബഹ്റൈനിൽ ഇന്നലെ ലഭിച്ച ‘ഓർഡർ ഓഫ് റിനൈസൻസ്’ ഉൾപ്പെടെ പുരസ്കാരങ്ങൾ. ‘രണ്ടാം വീട്ടിലേക്കു സ്വാഗതം’ എന്നു പറഞ്ഞ് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തിനു നൽകിയ ഊഷ്മളമായ സ്വീകരണത്തിലുണ്ട്, ആഴത്തിൽ വേരോടുന്ന സൗഹൃദത്തിന്റെ തിളക്കം.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പേരിലുള്ള ഉന്നത ബഹുമതിയായ ഓർഡർ ഓഫ് സായിദ് പുരസ്കാരം നൽകിയതിലൂടെ പ്രതിഫലിച്ചത് വികസനോന്മുഖ ദീർഘവീക്ഷണത്തിനുള്ള ആദരവാണ്. 

ഹമദ് രാജാവിന്റെ പേരിലുള്ള ഓർഡർ ഓഫ് റിനൈസൻസ് പുരസ്കാരമാകട്ടെ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രിയുടെ ശ്രമങ്ങൾക്കുള്ള അംഗീകാരവും.2016 ഏപ്രിലിൽ സൗദി അറേബ്യ സമ്മാനിച്ച കിങ് അബ്ദുൽ അസീസ് സാഷ് അവാർഡാണ് ഗൾഫ് ലോകത്തു നിന്ന് ഇന്ത്യൻ പ്രധാനമന്ത്രിക്കു ലഭിക്കുന്ന ആദ്യ ഉന്നത പുരസ്കാരം. വിദേശ നേതാക്കൾക്കു പലസ്തീൻ നൽകുന്ന പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് കോളർ ഓഫ് ദ് സ്റ്റേറ്റ് ഓഫ് പലസ്തീൻ’ 2018 ഫെബ്രുവരിയിൽ മോദിക്കു ലഭിച്ചിരുന്നു. 2016 ജൂണിൽ അഫ്ഗാനിസ്ഥാന്റെ അമീർ അമനുല്ല ഖാൻ അവാർഡും നേടി. വിദേശ വിശിഷ്ടാതിഥികൾക്കു മാലദ്വീപ് നൽകുന്ന ‘നിഷാൻ ഇസ്സുദ്ദീൻ’ എന്ന പരമോന്നത ബഹുമതിയും ലഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com