സാമ്പത്തിക മാന്ദ്യ സൂചനകൾ ബലപ്പെടുന്നു; ജിഡിപി വളർച്ചയിൽ വൻ ഇടിവ്
Mail This Article
ന്യൂഡൽഹി ∙ സാമ്പത്തിക മാന്ദ്യ സൂചനകൾ ബലപ്പെടുത്തി ഏപ്രിൽ– ജൂൺ ത്രൈമാസത്തിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ (ജിഡിപി) വൻ ഇടിവ്.
വ്യവസായ ഉൽപാദന മേഖലയിലെ മാന്ദ്യവും കാർഷിക മേഖലയിലെ കിതപ്പും ത്രൈമാസ ജിഡിപി വളർച്ച കഴിഞ്ഞ 6 വർഷത്തെ ഏറ്റവും കുറഞ്ഞ 5 ശതമാനത്തിലെത്തിച്ചു. ഉല്പാദന മേഖലയുടെ മൊത്തം മൂല്യവർധന 0.6% ആയി കുറഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ 12.1% വർധന ഉണ്ടായിരുന്നു. കാർഷിക മേഖലയിൽ ഇത് മുൻ വർഷത്തെ 5.1 ശതമാനത്തിൽ നിന്ന് 2% ആയി കുറഞ്ഞു. നിർമാണ മേഖലയിൽ ഇത് 9.6 ശതമാനത്തിൽ നിന്ന് 5.7% ആയി. ഖനന മേഖലയിൽ മാത്രം അൽപം പുരോഗതിയുണ്ട്. മുൻ വർഷത്തെ 0.4 ശതമാനത്തിൽ നിന്ന് 2.7% ആയി.
2012–13 സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ മാത്രമാണ് സമീപകാലത്ത് ഇതിലും കുറഞ്ഞ വളർച്ചയുണ്ടായിട്ടുള്ളത് – 4.9%. 2018–19ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 8% ആയിരുന്നു.
നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ പുതിയ കണക്കനുസരിച്ച് ഇന്ത്യയുടെ ജിഡിപി വളർച്ച 2019–20 സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ 35.85 ലക്ഷം കോടി രൂപയുടേതാണ്. 2018–19ലെ ഇതേ കാലയളവിൽ 34.14 ലക്ഷം കോടി രൂപ.നിക്ഷേപ സൂചികയായ മൊത്തം സ്ഥിര മൂലധന സമാഹരണം (ജിഎഫ്സിഎഫ്) ഈ കാലയളവിൽ 11.66 ലക്ഷം കോടി രൂപ. മുൻ വർഷത്തെ ഇതേ കാലയളവിൽ 11.21 ലക്ഷം കോടി രൂപ.
റിസർവ് ബാങ്കിന്റെ ജൂണിലെ നയ പ്രഖ്യാപനത്തിൽ ഈ സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച പ്രതീക്ഷ 7% ആയിരുന്നു. പിന്നീട് അത് 6.9% ആയി കുറച്ചിരുന്നു.