സിഖ് വിരുദ്ധ കലാപം: കമൽനാഥിനെതിരെ അന്വേഷണ നീക്കം
Mail This Article
ന്യൂഡൽഹി ∙ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 7 കേസുകൾ പുനഃപരിശോധിക്കുന്നത് കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥിന് അടുത്ത കുരുക്കായി.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം രൂപം നൽകിയ പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) കേസുകൾ പുനഃപരിശോധിക്കുന്നത്. വേണ്ട തെളിവും സാക്ഷികളും ഇല്ലാഞ്ഞതിനാൽ നേരത്തേ ഉപേക്ഷിച്ച കേസുകളാണിത്.
അന്വേഷണം പുനരാരംഭിച്ച 7 കേസുകളിൽ ഒന്നിൽ പ്രതികളാകുകയും പിന്നീടു തെളിവില്ലെന്നു കണ്ടു വിട്ടയയ്ക്കുകയും ചെയ്ത 5 പേർക്ക് കമൽനാഥ് അന്നു തന്റെ വസതിയിൽ അഭയം നൽകിയിരുന്നെന്നു ഡൽഹി എംഎൽഎ മൻജിന്ദർസിങ് സിർസ ആരോപിച്ചു.
കമൽനാഥിന്റെ പങ്ക് വ്യക്തമാക്കാൻ കഴിയുന്ന സഞ്ജയ് സൂരി, മുക്ത്യാർ സിങ് എന്നീ 2 സാക്ഷികളുമായി താൻ സംസാരിച്ചെന്നും അവർ എസ്ഐടി മുൻപാകെ ഹാജരായി മൊഴി നൽകാൻ തയാറാണെന്നും മൻജിന്ദർസിങ് സിർസ പറഞ്ഞു.
1984 ഒക്ടോബർ 31ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിഖുകാരനായ അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചതിനെ തുടർന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തിൽ ഡൽഹിയിൽ മാത്രം 2733 പേർ കൊല്ലപ്പെട്ടിരുന്നു.